മേൽപാലം തുറന്നിട്ട് മാസങ്ങൾ; പള്ളിക്കര ഗേറ്റ് അടച്ചിട്ടില്ല
Mail This Article
നീലേശ്വരം∙വാഹനങ്ങൾ മേൽപാലം വഴി കടന്നുപോകാൻ തുടങ്ങി മാസങ്ങൾ പിന്നിട്ടു. എന്നാൽ പാലത്തിനടിയിൽ ഇപ്പോഴും ഉണ്ട് പഴയ പോലെ തന്നെ പള്ളിക്കര ഗേറ്റ്. സിഗ്നൽ സംവിധാനങ്ങൾ മാറ്റുന്ന പ്രവൃത്തി നാളിതു വരെയായും പൂർത്തിയാക്കാത്തതുകൊണ്ടാണ് ഗേറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ദേശീയപാതയിൽ അവശേഷിക്കുന്ന ഏക റെയിൽവേ ഗേറ്റായിരുന്നു പള്ളിക്കരയിലേത്.അതുകൊണ്ടു തന്നെ പള്ളിക്കരയിൽ മേൽ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഒടുവിൽ പാലം നിർമാണം പൂർത്തിയായി വാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോകാൻ തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഗേറ്റിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഇതു വരെ കഴിഞ്ഞില്ല.
പകലും രാത്രിയുമായി ഗേറ്റ് കീപ്പർമാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വാഹനങ്ങൾ കടന്ന് വരാത്തതിനാൽ രണ്ട് ഭാഗത്തേ ഗേറ്റും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഗേറ്റ് അടയ്ക്കുവാനും തുറക്കാനുമുള്ള ജോലി ഗേറ്റ് കീപ്പർമാർക്ക് ഇല്ലെങ്കിലും സിഗ്നൽ സംവിധാനം നിലനിൽക്കുന്നതിനാൽ ട്രെയിൻ വരുമ്പോൾ സിഗ്നൽ നൽകേണ്ട ഡ്യൂട്ടി ഇപ്പോഴും തുടരുകയാണ്.