ചേവായൂർ രാസലഹരി കടത്ത് കേസ്: ഇടപാടുകാരൻ പിടിയിൽ
Mail This Article
കോഴിക്കോട്∙ ബംഗലൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് കോഴിക്കോട് ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസിൽ ഷഹൽ(23) നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ ഇൻസ്പക്ടർ എം.ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
2023 ഒക്ടോബർ 21 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചേവായൂർ പൊലീസും, ഡാൻസാഫും ചേർന്ന് കണ്ണാടിക്കൽ ഒറ്റ കണ്ടത്തിൽ വീട്ടിൽ കാമിൽ ജബ്ബാർ എന്നറിയപെടുന്ന ജാസർ അറാഫത്തിനെ 66.650 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയതിൽ ജാസറിന് ബംഗലൂരുവിൽ നിന്ന് എം ഡി എം.എ എടുത്ത് കൊടുത്തതും കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരാൻ എല്ലാവിധ ഒരുക്കങ്ങൾ നടത്തി കൊടുത്തതും ഷഹലാണ് എന്ന് തെളിഞ്ഞത്. ജാസറിനെ പിടികൂടിയതിൽ ഷഹൽ ഒളിവിൽ പോകുകയായിരുന്നു.
ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഷഹലിന് മുമ്പ് ടൗൺ സ്റ്റേഷനിൽ മയക്ക് മരുന്ന് കേസ് ഉണ്ട്. കോഴിക്കോട്ടേക്ക് ലഹരി മരുന്ന് കൊണ്ടു വരുന്ന സംഘത്തിലെ പ്രധാന കണ്ണികളിൽ ഒരാളാണ് ഷഹൽ.