ഓട്ടോഡ്രൈവറെ മുഖംമൂടി സംഘം മർദിച്ച കേസ്: പ്രതികൾ ഉടൻ അറസ്റ്റിലാകും
Mail This Article
വാണിമേൽ∙ കോടിയൂറയിലേക്ക് ഓട്ടം വിളിച്ചു കൊണ്ടു പോയി പുഴയോരത്തു വച്ച് മുഖംമൂടി ധരിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിലെ പ്രതികൾ ഉടൻ അറസ്റ്റിലാകും. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ വഴി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
വെള്ളൂരിൽ നിന്നു വാണിമേലിൽ എത്തിയ യുവാവിനെ രാത്രി ആക്രമിച്ച സംഭവത്തിൽ 3 പേർ ഇന്നലെ വളയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭൂമിവാതുക്കലിലെ തൂണേരിന്റവിട അക്ഷയ്(28), കോടിയൂറയിലെ കിണറുള്ള പറമ്പത്ത് ടി.എം.അക്ഷയ്(27), കുഞ്ഞിപ്പറമ്പത്ത് വിജിലേഷ്(31) എന്നിവരാണ് കീഴടങ്ങിയത്. ജാമ്യം അനുവദിച്ചു.
അന്നു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതിന്റെ വിരോധത്താലാണ് വാണിമേലിലെ ഓട്ടോ ഡ്രൈവർ കുനിയിൽ പീടികയിൽ തിരുവനേമ്മൽ ലിനീഷിനെ(43) പ്രതികൾ സംഘം ചേർന്നു കൊണ്ടു പോയി മർദിച്ചതെന്നാണ് കരുതുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാണിമേലിൽ ഓട്ടോ തൊഴിലാളി യൂണിയനുകൾ ചേർന്ന് ഞായറാഴ്ച പ്രകടനവും പ്രതിഷേധ യോഗവും നടത്തിയിരുന്നു.