ട്രെയിനിനു കല്ലേറ് കുട്ടിക്കളിയല്ലെന്ന് ആർപിഎഫ്; കല്ലേറിനെതിരെ കർശന നടപടി
Mail This Article
തിരൂർ ∙ ട്രെയിനിനു നേർക്ക് കല്ലെറിയുന്നത് പതിവാകുന്നതായി റെയിൽവേ പ്രൊട്ടക‍്ഷൻ ഫോഴ്സ്. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലാണ് കല്ലെറിയുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കർശന നടപടിയെടുക്കാനൊരുങ്ങി അധികൃതർ. വേനലവധിക്കു സ്കൂളുകൾ അടച്ചതിനു ശേഷമാണ് കല്ലെറിയൽ കൂടിയതെന്നാണ് ആർപിഎഫിന്റെ അന്വേഷണത്തിൽനിന്നു മനസ്സിലായത്.
റെയിൽ പാളങ്ങൾക്കു സമീപം കളിക്കുന്ന കുട്ടികളാണ് കല്ലെറിയുന്നതിനു പിന്നിലെന്നും ആർപിഎഫ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ കല്ലേറിൽ ഒരാൾക്കു പരുക്കേറ്റിരുന്നു.വന്ദേഭാരത് എക്സ്പ്രസിനു നേർക്കുണ്ടായ കല്ലേറിൽ നടന്ന അന്വേഷണത്തിലും ഈ ഭാഗത്തുള്ള കുട്ടികളെയാണ് പിടികൂടിയിരുന്നത്.
കഴിഞ്ഞ ദിവസം പാളത്തിൽ കല്ലുകൾ വച്ച സംഭവം അന്വേഷിച്ചപ്പോഴും പിടിയിലായത് കുട്ടിയാണ്. ഈ കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയിരുന്നു. തുടർന്ന് ഈ കുട്ടിയെ വെള്ളിമാടുകുന്നുള്ള ജുവനൈൽ ജസ്റ്റിസ് ഹോമിൽ ഒരാഴ്ച താമസിപ്പിക്കാൻ ബോർഡ് നിർദേശം നൽകി. യൂട്യൂബ് വിഡിയോ കണ്ടതിനെ തുടർന്ന് നേരിട്ട് പരീക്ഷിക്കാനാണ് പാളത്തിൽ കല്ലു വച്ചതെന്നാണു കുട്ടി ആർപിഎഫിനു നൽകിയ മൊഴി.
ഇത്തരത്തിൽ കല്ലുകൾ എറിയുന്നതിനും പാളത്തിൽ കല്ലുകൾ വയ്ക്കുന്നതിനുമെതിരെ ആർപിഎഫ് പ്രദേശത്തുള്ള മിക്ക സ്കൂളുകളിലും ബോധവൽക്കരണം നടത്തിയിരുന്നു. എന്നിട്ടും സംഭവങ്ങൾ തുടരുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാനാണ് ആർപിഎഫിന്റെ തീരുമാനം. രക്ഷിതാക്കളും അധ്യാപകരും ഇത്തരം കാര്യങ്ങളിൽനിന്നു കുട്ടികളെ പിന്തിരിപ്പിക്കണമെന്നും ആർപിഎഫ് ആവശ്യപ്പെടുന്നുണ്ട്.