പത്തപ്പിരിയത്തിന്റെ അഭിമാനം; സ്‌പെയിനിൽ പന്തു തട്ടാൻ അക്ഷയ്
Mail This Article
എടവണ്ണ ∙ അക്ഷയ് ഇനി സ്‌പെയിനിൽ പന്തു തട്ടും. യുറോപ്യൻ ഫുട്ബാൾ ലോകത്ത് കാൽപന്തു തട്ടാനായി സ്‌പെയിനിലേക്ക് അക്ഷയ് പറന്നുയരുമ്പോൾ പത്തപ്പിരിയമെന്ന നാടിനു കൂടി അഭിമാനം. പതിനെട്ടുകാരന് യൂറോപ്യൻ ഫുട്ബാൾ ലോകത്തെത്താൻ ബിരിയാണി ചാലഞ്ച് നടത്തിയാണ് ഒരു നാട് മുഴുവൻ കൂടെ നിന്നത്.ശനി രാവിലെ 8.30ന് വീട്ടിൽനിന്ന് അക്ഷയ്‌യും ബന്ധുക്കളും ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലെത്തും. അവിടെനിന്ന് ചെന്നൈയിലേക്ക്.
പിന്നീട് ചെന്നൈയിൽനിന്ന് ദുബായ് എയർപോർട്ടിലേക്കും അവിടെനിന്ന് സ്‌പെയിനിലേക്കും.കൽപാലം പതിനാറാം വാർഡിൽ പാണരുകുന്ന് സുകുമാരൻ-സിനി ദമ്പതികളുടെ മകനാണ് അക്ഷയ്. ചെന്നൈ ഫുട്ബോൾ പ്ലസ് അക്കാദമി വഴിയാണ് സ്‌പെയിനിലേക്ക് സിലക്‌ഷൻ കിട്ടിയത്.ഇതിനായി നാല് ലക്ഷം രൂപ ആവശ്യമായി വന്നതോടെ യാത്ര, സ്വപ്‌നം മാത്രമായി.എന്നാൽ ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഒരു നാട് അക്ഷയ്‌നെ സ്‌പെയിനിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാർ ഒരുമിച്ച് ബിരിയാണി ചാലഞ്ചിലൂടെ തുക കണ്ടെത്താൻ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു. 100 രൂപ തോതില്‍ 4500 ബിരിയാണി വിറ്റതോടെ തുക കണ്ടെത്താനായി. മികച്ച മിഡ്ഫീൽഡറായ അക്ഷയ് ആറാം ക്ലാസ് മുതൽ പത്തുവരെ മലപ്പുറം വേക്കപ് അക്കാദമിയിലാണ് പരിശീലിച്ചത്. നിലവിൽ തൃശൂർ കൈലാസനാഥ വിദ്യാനികേതനിൽ പ്ലസ്ടു വിദ്യാർഥിയാണ്.