ADVERTISEMENT

മുംബൈ∙ മാമ്പഴങ്ങളുടെ പറുദീസയാണ് കൊങ്കൺ. കൊടുംകാടുകളും തീരപ്രദേശങ്ങളുമാണ് ഭൂപ്രകൃതി. കുന്നും മലകളും അടങ്ങുന്ന മേഖലകളിൽ മാങ്ങയാണ് പ്രധാന കൃഷി. തീരപ്രദേശത്തു നിന്ന് മത്സ്യങ്ങളെയും കോരിയെടുക്കാം. ഇതു രണ്ടും കഴിഞ്ഞാൽ മികച്ച ആദായം നൽകുന്ന വരുമാന മാർഗങ്ങൾ അധികമില്ല. അതിനാൽ, തൊഴിൽതേടി മുംബൈയിലേക്കു വണ്ടികയറുകയാണ് പതിവ്. കൊങ്കണിലെ എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാളെങ്കിലും മുംബൈയിലുണ്ട്. മെച്ചപ്പെട്ട ജീവിതം േതടി മുംബൈയിലേക്ക് നീങ്ങിയവരിൽ ഉൾപ്പെടുന്നതാണ് നാരായൺ റാണെയുടെ കുടുംബം. വന്നിറങ്ങിയതാകട്ടെ ‘ബാൽ താക്കറെയുടെ മടയിൽ’. ചെമ്പൂരിൽ കച്ചവടം നടത്തുന്നതിനിടെ കൗമാരത്തിലാണ് റാണെ ശിവസേനയുടെ കൊടി പിടിക്കുന്നത്. ഗുണ്ടായിസത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം വൈകാതെ ശാഖാ പ്രമുഖ് ആയി. പിന്നീട് കോർപറേറ്ററും എംഎൽഎയുമായി. 

മഹാരാഷ്ട്രയിൽ ആദ്യ ശിവസേന–ബിജെപി സർക്കാരിലെ മുഖ്യമന്ത്രി മനോഹർ ജോഷി, അഴിമതി ആരോപണത്തെത്തുടർന്ന് 1999ൽ രാജിവച്ചപ്പോൾ പകരക്കാരനായി ബാൽ താക്കറെ നിയോഗിച്ചത് വിശ്വസ്തനായ നാരായൺ റാണെയെയാണ്. രാഷ്ട്രീയത്തിലെ അപ്രതീക്ഷിതമായ വളർച്ച. എന്നാൽ, ശിവസേനാബന്ധം അധികം നീണ്ടില്ല. മകൻ ഉദ്ധവിനെ ബാൽ താക്കറെ പിൻഗാമിയാക്കാൻ തീരുമാനിച്ചതോടെ കലാപക്കൊടി ഉയർത്തിയ അദ്ദേഹം 2005ൽ കോൺഗ്രസിലേക്ക് നീങ്ങി. കോൺഗ്രസ്–എൻസിപി സർക്കാരിൽ സുപ്രധാന വകുപ്പുകളിൽ മന്ത്രിയായി. 

2014ൽ മോദി തരംഗത്തിൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി അധികാരം പിടിച്ചതോടെ കോൺഗ്രസ് വിട്ട റാണെ സ്വന്തം പാർട്ടിയുണ്ടാക്കി. അതു പിന്നീട് ബിജെപിയിൽ ലയിപ്പിച്ചതോടെ രാജ്യസഭാഗംത്വവും കേന്ദ്രമന്ത്രി സ്ഥാനവും കിട്ടി. ഇപ്പോൾ, രത്നാഗിരി–സിന്ധുദുർഗ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ റാണെയ്ക്ക് ഇത് ലോക്സഭയിലേക്കുളള കന്നിമത്സരമാണ്. സിറ്റിങ് എംപിയും ശിവസേനാ ഉദ്ധവ് വിഭാഗം നേതാവുമായ വിനായക് റാവുത്താണ് എതിരാളി. എടുത്തുച്ചാട്ടവും ഗുണ്ടായിസവുമുള്ള റാണെയിൽ നിന്ന് തീർത്തും വ്യത്യസ്തനായ റാവുത്ത് സൗമ്യനും മണ്ഡലത്തിൽ സജീവവുമാണ്. ഹാട്രിക് വിജയം തേടിയാണ് അദ്ദേഹത്തിന്റെ മത്സരം. കൊങ്കണിൽ നിന്നുള്ള വലിയ വിഭാഗം കുടിയേറ്റക്കാർ മുംബൈയിലുള്ളതിനാലും അവർക്ക് താക്കറെ കുടുംബം തണലൊരുക്കുന്നതിനാലും പരമ്പരാഗതമായി ശിവസേനയോടാണ് മണ്ഡലത്തിലെ ജനങ്ങളുടെ കൂറ്. അതു മറികടന്ന് വേരോട്ടം ശക്തമാക്കാനാണ് ബിജെപി റാണെയെ പാളയത്തിലെത്തിച്ചതും മത്സരക്കളത്തിൽ ഇറക്കിയതും. 

എന്നാൽ, കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധവികാരം പ്രകടം. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്വന്തം മണ്ണിൽ വലിയ അവസരങ്ങളില്ലാത്തതിനെത്തുടർന്നുള്ള കുടിയേറ്റം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ. ശിവസേനയിലെ പിളർപ്പ് ഉദ്ധവ് താക്കറെയുടെ പാർട്ടിക്ക് അനുകൂലമായി സഹതാപം സൃഷ്ടിച്ചിട്ടുണ്ട്. റാണെ കോൺഗ്രസിലായിരിക്കെ അദ്ദേഹത്തെ പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങൾ ഇത്തവണ മാറിച്ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ, റാണെക്ക് വെല്ലുവിളികൾ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com