യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 6 മരണം
Mail This Article
സേലം ∙ യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്നുള്ള യാത്രക്കാരുമായി സേലത്തേക്കുള്ള സ്വകാര്യ ബസ് നിയന്ത്രണം തെറ്റി 200 അടി താഴ്ചയിലേക്കു വീണ് ഒരു കുട്ടി ഉൾപ്പെടെ 6 പേർ മരിച്ചു. 12 പേർക്കു ഗുരുതരമായും 25 പേർക്കു നിസ്സാരമായും പരുക്കേറ്റു. സംഭവസ്ഥലത്തു തന്നെ 4 പേർ മരിച്ചു. 2 പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു മരിച്ചത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെ ഹെയർപിൻ വളവ് 13 ലായിരുന്നു അപകടം. പതിമൂന്നാം വളവിൽ നിന്നു പതിനൊന്നാം വളവിലേക്കു ബസ് രണ്ടു തവണ മലക്കം മറിഞ്ഞു കൂപ്പുകുത്തി വീഴുകയായിരുന്നു എന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. തമിഴ്നാട് സ്വദേശികളാണു മരിച്ചതെന്നാണു പ്രാഥമിക വിവരം.
യേർക്കാട് വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചു സേലത്തേക്കു മടങ്ങുകയായിരുന്ന എഴുപതോളം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. വിനോദസഞ്ചാരികൾക്കു പുറമേ ബസിൽ പ്രദേശവാസികളായ തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണു വിവരം. അമിതവേഗവും സ്റ്റിയറിങ് ലോക്കായതുമാണ് അപകടകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പൊലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവർക്കൊപ്പം നാട്ടുകാരും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെത്തിച്ചത്. മൃതദേഹങ്ങൾ സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ.
പരുക്കേറ്റവരെ സേലം മോഹൻകുമാര മംഗലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. പരുക്കേറ്റവരെയും അപകടസ്ഥലവും സേലം നോർത്ത് എംഎൽഎ രാജേന്ദ്രൻ, സേലം ജില്ലാ കലക്ടർ ബൃന്ദാദേവി, സിറ്റി പൊലീസ് കമ്മിഷണർ വിജയകുമാരി, എസ്പി അരുൺ കബിലൻ എന്നിവർ സന്ദർശിച്ചു.