ADVERTISEMENT

തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള കരാർ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ–റെയിൽ) -റെയിൽ വികാസ് നിഗം ലിമിറ്റഡ് സഖ്യത്തിന്. 439 കോടി രൂപയുടെ പദ്ധതിയാണ് കെ-റെയിലും ആർവിഎൻഎലും ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കണം. വർക്കല റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിയുടെ കരാറും കെ-റെയിൽ-ആർവിഎൻഎൽ സഖ്യം നേടിയിരുന്നു. വർക്കലയിൽ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ സൗകര്യങ്ങളോടെ നവീകരിക്കുകയാണ് ലക്ഷ്യം.

സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കും എത്തിച്ചേരുന്നവർക്കുമായി വിമാനത്താവളങ്ങളിലേതിനു സമാനമായ വെവ്വേറെ ലൗഞ്ചുകൾ, ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവ നിർമിക്കും. ട്രെയിൻ പുറപ്പെടുന്നതിനു നിശ്ചിത സമയത്തിന് മുൻപ് മാത്രം യാത്രക്കാർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പ്ലാറ്റ്ഫോമിലെ തിരക്ക് കുറയ്ക്കും. ട്രെയിൻ വിവരങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ കൂടുതലായി സ്ഥാപിക്കും.

നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക മന്ദിരം അതേപടി നിലനിർത്തി, തെക്ക് – വടക്ക് ഭാഗങ്ങളിലായി പുതിയ കെട്ടിടങ്ങൾ നിർമിക്കും. തെക്കു വശത്ത് ബഹുനില കാർ പാർക്കിങ് ഉൾപ്പെടുത്തും. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലെ മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ രൂപരേഖയിൽ ഉണ്ട്.കേരളത്തിലെ 27 റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനുള്ള ചുമതലയും കെ-റെയിലിനാണ്. പ്രവർത്തനാനുമതി ലഭിച്ച നിലമ്പൂർ യാർഡിൽ നിർമാണം തുടങ്ങി. കൊല്ലം ജില്ലയിലെ പോളയത്തോട് മേൽപാലത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com