കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തീരദേശത്ത് ആശങ്ക
Mail This Article
കയ്പമംഗലം ∙ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് തീരദേശത്ത് ആശങ്ക. പെരിഞ്ഞനം സമിതിബീച്ച്, ആറാട്ടുകടവ്, മതിലകം പൊക്ലായി ബീച്ച് എന്നിവിടങ്ങളിൽ കനത്ത തിരമാല കരയിലേക്ക് കയറി. വഞ്ചിപ്പുര, കമ്പനിക്കടവ് ആഴക്കടലിൽ രാവിലെ വൻ തിരമാലകൾ ഉയർന്നതായി തൊഴിലാളികൾ പറഞ്ഞു. രാത്രിയിലും വേലിയേറ്റം ഉണ്ടായിരുന്നു. മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം രാത്രി തന്നെ കരയിലുണ്ടായിരുന്ന വള്ളങ്ങളും മീൻ പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കിയിരുന്നു. നൂറുകണക്കിന് ചെറുതും വലുതുമായ വള്ളങ്ങളാണ് തീരത്തുണ്ടായിരുന്നത്. അടിക്കടിയുള്ള കടൽക്ഷോഭത്തിലും മീൻലഭ്യത കുറഞ്ഞതുമൂലവും പണിയില്ലാതായതോടെ തൊഴിലാളികളും ദുരിതത്തിലായി. സമിതി ബീച്ചിൽ തിരമാല 30 മീറ്ററോളം കരയിലേക്ക് കയറി. തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ജാഗ്രതയിലാണ്.
കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ∙ കൊടുങ്ങല്ലൂരിന്റെ തീരത്ത് കള്ളക്കടൽ പ്രതിഭാസം. എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് പുതിയ റോഡ് അറപ്പ കടപ്പുറം എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കയറിയത്. കഴിഞ്ഞ രാത്രിയും ഇന്നലെ പുലർച്ചെയും വേലിയേറ്റ വേളയിലാണ് തിരമാലകൾ അടിച്ചു കയറിയത്. അറപ്പ തോട്ടിലേക്കും സമീപത്തെ ചെറുതോടുകളിലും കടൽ കയറി. പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ കടപ്പുറത്തെത്തി.