നടപ്പാതയ്ക്കു മുകളിൽ സ്ലാബില്ല: അപകടക്കെണി,കാനയിൽ മാലിന്യം
Mail This Article
ചാലക്കുടി ∙അടിപ്പാതയുടെ ഭാഗത്തു നിന്നു പടിഞ്ഞാറു വശത്തെ സർവീസ് റോഡിലൂടെ പോകുന്ന കാൽനട യാത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ കാനയിൽ വീഴും, ഉറപ്പ്. ഡ്രെയ്നേജ് സംവിധാനത്തിനായി നിര്‍മിച്ച കാനയ്ക്കു മുകളിൽ സ്ലാബ് സ്ഥാപിച്ചാണ് ഇവിടെ നടപ്പാത ഒരുക്കിയത്. എന്നാൽ ഇതിൽ പല ഭാഗത്തും സ്ലാബ് ഇല്ലാത്തത് അപകടക്കെണിയായി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന പാതയിലാണ് അപകടാവസ്ഥയുള്ളത്. താഴ്ചയുള്ള കാനയിൽ വീണാൽ ഗുരുതര പരുക്കുകൾക്കും സാധ്യതയുണ്ട്. അടിപ്പാത നിർമാണത്തിനു ശേഷം ഡ്രെയ്നേജിന്റെ കൂടുതൽ ജോലികൾ നടത്തിയിരുന്നു.
തുടർന്ന് ഇതിനു മുകളിൽ എല്ലാ ഭാഗത്തും സ്ലാബുകൾ സ്ഥാപിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനമെങ്കിലും അതു പാഴ്വാക്കായി. സ്ലാബ് ഇല്ലാത്ത ഭാഗത്ത് കാനയിലേയ്ക്കു ചാക്കിലാക്കി മാലിന്യം തള്ളുന്നുണ്ട്. രാത്രിയുടെ മറവിലാണു മാലിന്യം തള്ളൽ. ഇവ കാനയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടുത്തുമെന്നാണ് ആശങ്ക. ഈ ഭാഗത്ത് മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. മാലിന്യം നീക്കിയും അടിയന്തരമായി സ്ലാബുകൾ സ് ഥാപിച്ചും കാനയും നടപ്പാതയും സുരക്ഷിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ദേശീയപാതയോരത്തു മാലിന്യം തള്ളുന്നതു തടയാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.