പാടശേഖരത്തിൽ തീപടർന്നു; ഷെഡും താറാവുകൂടും കത്തി നശിച്ചു
Mail This Article
മാപ്രാണം∙ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ തീപിടിച്ച് താറാവ് കൃഷിക്കാരുടെ താൽക്കാലിക ഷെഡും താറാവ് കൂടും വലയും മറ്റു സാധനങ്ങളും കത്തിനശിച്ചു. മുരിയാട് കോൾ മേഖലയിലെ തെക്കേ കോൾ പാടത്ത് കൊയ്ത്തു കഴിഞ്ഞ 12 ഏക്കർ പാടശേഖരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടർന്നത്. മാള പുത്തൻവേലിക്കര സ്വദേശിയുടെ ഉടമസ്ഥതയിൽ ജീവനക്കാരായ മാള സ്വദേശി കുട്ടൻ, കോഴിക്കോട് സ്വദേശി കുമാരൻ എന്നിവർ വളർത്തുന്ന താറാവുകളുടെ കൂടും ഇവർ താൽക്കാലികമായി താമസിക്കുന്ന ഷെഡ് ഉൾപ്പെടെയാണ് പൂർണമായും കത്തിനശിച്ചത്.
2500 താറാവുകളാണ് ഇവർക്കുള്ളത്. എട്ട് ദിവസമായി ഇവിടെയാണ് ഇവർ താമസിക്കുന്നത്. താറാവുകളെ മറ്റു കണ്ടത്തിൽ മേയാൻ വിട്ട സമയത്താണ് പാടത്ത് തീ പടർന്നത്. പൊറത്തൂക്കാരൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് പാടശേഖരം. എടുക്കാൻ ആളില്ലാത്തതിനാൽ ഉപേക്ഷിച്ച വയ്ക്കോൽ പാടത്ത് കിടന്നിരുന്നു ഇതും കത്തിനശിച്ചു. ഷെഡിലും വലയിലും തീ പടരുന്നത് കണ്ട് കുട്ടൻ ഓടിയെത്തി സമീപത്തെ തോട്ടിൽ നിന്നും വെള്ളം എടുത്ത് അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കത്തിനശിച്ചു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു.