പടിക്കംവയലിൽ വീണ്ടും കാട്ടുപന്നിശല്യം; അരയേക്കർ കപ്പത്തോട്ടം കുത്തി നിരത്തി
Mail This Article
പനമരം ∙ പച്ചിലക്കാട് പടിക്കംവയലിൽ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷം. കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടുപന്നികൾ പച്ചിലക്കാട്ടെ കർഷകനായ പുതിയവീട്ടിൽ ബാലകൃഷ്ണന്റെ 2 ഏക്കർ കപ്പക്കൃഷിയിൽ അര ഏക്കറിലേറെ സ്ഥലത്തെ കപ്പക്കൃഷി കുത്തിയിളക്കിയും തിന്നും നശിപ്പിച്ചു. ഇതു രണ്ടാം തവണയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലിറങ്ങി കാട്ടുപന്നി കപ്പക്കൃഷി നശിപ്പിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും രണ്ടരലക്ഷം രൂപ വായ്പയെടുത്താണു ബാലകൃഷ്ണൻ കൃഷിയിറക്കിയത്. ഇതിൽ പാതിയിലേറെ കാട്ടുപന്നി നശിപ്പിച്ചതിനാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു കർഷകൻ. വനാതിർത്തിയിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് പച്ചിലക്കാട് പടിക്കംവയൽ പ്രദേശങ്ങളുള്ളത്. ഇവിടെയാണ് കഴിഞ്ഞ 2 മാസത്തിലേറെയായി കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നത്.
ഭൂമാഫിയകളും മറ്റും വാങ്ങിക്കൂട്ടിയിട്ട കൃഷിയിടങ്ങൾ കാടുകയറി മൂടി വനം പോലെ ആയതോടെയാണു പ്രദേശത്ത് രാവും പകലും കാട്ടുപന്നിശല്യം രൂക്ഷമായത്. കിഴങ്ങുവിളകൾക്കു പുറമേ വാഴയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കാട്ടുപന്നിശല്യം നിയന്ത്രിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.