ചരിഞ്ഞ കൊമ്പനെ കാണാൻ തമ്പി എത്തി; കാട്ടാനയെടുത്ത കാലുമായി..
Mail This Article
പനമരം ∙ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കാണാൻ ഒറ്റക്കാലുമായി ഊന്നുവടിയുടെ (ക്രച്ചസ്) സഹായത്തോടെ തമ്പിയും എത്തി. വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞതറിഞ്ഞു വനിതകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ എത്തിയതിനൊപ്പമാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ഒരു കാൽ നഷ്ടപ്പെട്ട അമ്മാനി കൊട്ടവയൽ കോളനിയിലെ തമ്പിയും എത്തിയത്. 4 വർഷം മുൻപാണു വനത്തിൽ നിന്നും നാട്ടിലിറങ്ങിയ കാട്ടാനയുടെ മുൻപിൽ പെട്ട തമ്പിയുടെ ജീവിതം ഊന്നുവടിയിലായത്.
കാട്ടാന ആക്രമിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയവേ മരംകയറ്റ തൊഴിലാളിയായിരുന്ന തമ്പിയുടെ വലതുകാൽ മുറിച്ചു നീക്കേണ്ടി വന്നു. ഇതോടെ ജീവിതം ദുരിതത്തിലായ തനിക്ക് ചികിത്സ സഹായമായി 75,000 രൂപ ലഭിച്ചതല്ലാതെ വനംവകുപ്പിൽ നിന്നു മറ്റൊരു സഹായവും ഇതുവരെ ലഭിച്ചില്ലെന്നു തമ്പി പറയുന്നു. 25,000 രൂപ കൂടി നൽകുമെന്ന് വനംവകുപ്പ് പല തവണ അറിയിച്ചെങ്കിലും നടപടികളൊന്നും ഇല്ലെന്നും ഒറ്റക്കാലിൽ ജീവിക്കാൻ പാടുപെടുകയാണെന്നും സ്ഥലത്തെത്തിയ തമ്പി പറഞ്ഞു.