ദേശീയ പാതയോരം: മാലിന്യം തള്ളൽ ശക്തം; ബത്തേരി നഗരസഭ നടപടി തുടങ്ങി
Mail This Article
ബത്തേരി ∙ ടൗണിൽ കൊളഗപ്പാറ മുതൽ മൂലങ്കാവ് വരെയും ഗാന്ധി ജംക്ഷൻ മുതൽ കല്ലുവയൽ വരെയും പാതയോരങ്ങളിൽ മാലിന്യവും മറ്റ് ഉപയോഗശൂന്യ വസ്തുക്കളും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ബത്തേരി നഗരസഭ. ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെടുത്തി പരിസരത്തെ വൃത്തിഹീനമാക്കും വിധം പാതയോരങ്ങളിൽ വിവിധ വസ്തുക്കൾ തള്ളുന്നതിനതിരെ കഴിഞ്ഞ ദിവസം മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി. 3 പേർക്ക് 5000 രൂപ വീതം പിഴയിട്ടു. ബീനാച്ചിയിൽ അക്രികടയിൽ നിന്ന് റോഡരികിലേക്ക് മാലിന്യം തള്ളിയതിനും ടയറുകൾ കൂട്ടിയിട്ടതിനും മാലിന്യം തള്ളിയതിനും വിവിധ സ്ഥാപന ഉടമകളായ വി. മുഹമ്മദ് അലി, അജീഷ്കുമാർ, ടി.എസ്. ജോസഫ് എന്നിവർക്കാണ് 5000 രൂപ പിഴയൊടുക്കാൻ നോട്ടിസ് നൽകിയത്.
അസംപ്ഷൻ ജംക്ഷൻ മുതൽ ബീനാച്ചി വരെയാണ് ഇന്നലെ പരിശോധന നടത്തിയത്. ബാക്കിയിടങ്ങളിൽ ഇന്നും പരിശോധന തുടരാനാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ കെ.സത്യൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. സജീവ്, സജു.ടി. ഏബ്രഹാം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രധാന ടൗണിനൊപ്പം മറ്റിടങ്ങളും ശുചിത്വപൂർണമാക്കുന്നതിനു വലിയ പ്രവർത്തനം നടത്തുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബു പറഞ്ഞു.
ബത്തേരിയിൽ പലയിടത്തും ജലഅതോറിറ്റി പൈപ്പുകൾ കൂട്ടിയിട്ടിട്ടുണ്ട്. നീക്കം ചെയ്യണമെന്ന് കാണിച്ച് അവർക്ക് നോട്ടിസ് നൽകും. ക്രെയിൻ എടുത്തു മാറ്റുന്നത് ബന്ധപ്പെട്ടവർക്കും കത്തു നൽകും. നിയമം ലംഘിക്കുന്നവർക്ക് നോട്ടിസ് നൽകുന്നതിനൊപ്പം പിഴയും ചുമത്തും. കർശന പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും പൊലീസും സഹകരിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്താൽ നടപടികൾ കൈക്കൊള്ളുന്നതിന് ഒപ്പമുണ്ടാകുമെന്ന് ദേശീയപാതാ വിഭാഗം കോഴിക്കോട് ഓഫിസും അറിയിച്ചു.