ADVERTISEMENT

സൂറിക് ∙  എയർ ഇന്ത്യ 27 വർഷങ്ങൾക്ക് ശേഷം സ്വിറ്റ്സർലൻഡിലേക്കുള്ള സർവീസ് പുനരാരംഭിക്കുന്നു . ജൂൺ 16 മുതൽ ഡൽഹി - സൂറിക് സെക്ടറിൽ ഓരോ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി നാല് നോൺ സ്റ്റോപ്പ് സർവീസുകൾ ഉണ്ടായിരിക്കും.  പുതിയ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കണക്ഷൻ കിട്ടുംവിധമാണ്   സർവീസ് നടത്തുക. ഡൽഹിയിൽ നിന്നും ഉച്ചക്ക് 2.05ന് പുറപ്പെടുന്ന വിമാനം അതേ ദിവസം തന്നെ സ്വിസ്സ് സമയം രാത്രി 7.15ന് സൂറിക്കിൽ എത്തിച്ചേരും. തിരിച്ചുവരുന്ന സർവീസ് സൂറിക്കിൽ നിന്നും രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.05 ന് ഡൽഹിയിൽ എത്തും.  എയർ ഇന്ത്യയുടെ ഈ പുതിയ സർവീസ് ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രയും എളുപ്പമാക്കും. കൂടാതെ ഫുക്കറ്റ്, സിഡ്‌നി, മെൽബൺ, സിംഗപ്പൂർ, ബാങ്കോക്, കൊളംബോ, കാഠ്മണ്ഡു, ഹോചിമിൻസിറ്റി, ധാക്ക തുടങ്ങിയ വിദേശ നഗരങ്ങളിലേക്കും കണക്ഷൻ സൗകര്യം ലഭ്യമായിരിക്കും.

ആകർഷകമായ നിരക്കുകളും അധിക ബാഗേജ്  ഉൾപ്പെടെ ആകർഷകമായ ഓഫറുകളും സഹിതമാണ് റൂട്ട് പുനരാരംഭിച്ചത്. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ഓൺലൈൻ ട്രാവൽ പോർട്ടലുകൾ, ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ ആംസ്റ്റർഡാം, മിലാൻ, ഫ്രാങ്ക്ഫർട്ട്, വിയന്ന, കോപ്പൻഹാഗൻ, പാരിസ് എന്നിങ്ങനെ 6 യൂറോപ്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യക്ക് സർവീസുണ്ട്. ഇന്ത്യയ്ക്ക് പുറമെ 40 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും നോൺ സ്റ്റോപ്പ് സർവീസുകളും 710 ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്കും കോഡ് ഷെയർ സംവിധാനം വഴിയും എയർ ഇന്ത്യ ടിക്കറ്റ് നൽകുന്നു. സമ്മർ ഷെഡ്യൂളിന്റെ തുടക്കത്തിൽ തന്നെ സർവീസ് ആരംഭിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പുതിയ വിമാനങ്ങൾ ലഭിക്കാൻ വൈകിയതുകൊണ്ടാണ് സർവീസ് വൈകിയത്. നിലവിൽ 140 എയർക്രാഫ്റ്റുകളാണ് എയർ ഇന്ത്യക്കുള്ളത്. ഇതുകൂടാതെ 480 ഓളം എയർ ക്രാഫ്റ്റുകൾക്ക്  കൂടി എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കയാണ്. 

വേനൽ അവധി തിരക്കിന് മുൻപ് എയർ ഇന്ത്യ സർവീസ് ആരംഭിക്കുന്നത് സ്വിസ്സിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമാണ്. രാത്രിയാണ് സർവീസ് എന്നത് ഒരു അവധി ദിവസം ലാഭിക്കാനും സൗകര്യമാകും. 250 ഓളം സ്വിസ്സ്‌ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ നൂറോളം ഇന്ത്യൻ കമ്പനികൾ സ്വിസ്സിലും പ്രവർത്തിക്കുന്നു. ഇവർക്ക് പുറമെ ഇരു രാജ്യങ്ങളിലെ ടുറിസ്റ്റുകൾക്കും പുതിയ സർവീസ് നേട്ടമാകും. 

English Summary:

Air India to operate four weekly services to Zurich from June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com