ADVERTISEMENT

അബുദാബി ∙ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാന മന്ദിരത്തിൽ പ്രാർഥനയുടെ സുകൃതത്തിൽ അലിഞ്ഞ് സിഎസ്ഐ ഇടവക വിശ്വാസികൾ. കഴിഞ്ഞ ആഴ്ച തുറന്ന ദേവാലയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നലെ നടന്ന ആദ്യ കുർബാനയിൽ 750ൽ അധികം വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ് നേത‍ൃത്വം നൽകി.

1979 ഏപ്രിൽ 19ന് കോർണിഷ് റോഡിലെ സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ആദ്യ ശുശ്രൂഷയിൽ ഒരു ഡസനോളം അംഗങ്ങൾ പങ്കെടുത്തത് ഏബ്രഹാം നൈനാൻ ഓർത്തെടുത്തു. അന്തരിച്ച ടി.എസ്. ജോസഫിന്റെ കാർമികത്വത്തിൽ ആയിരുന്നു അന്നത്തെ ശുശ്രൂഷ. ആദ്യ റസിഡന്റ് വികാരിയായത് പരേതനായ റവ. എം. ടി തര്യനായിരുന്നു. 

അക്കാലത്ത് വ്യാഴാഴ്ചകളിലാണ് ആരാധനയ്ക്കായി ഒത്തുകൂടിയിരുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗജന്യമായി സമ്മാനിച്ച ഭൂമിയിൽ പടുത്തുയർത്തിയ ദേവാലയത്തിൽ നിൽക്കുമ്പോൾ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തുടർവർഷങ്ങളിൽ ഗായകസംഘം, സൺഡേ സ്കൂൾ, സ്ത്രീജന സഖ്യം, യുവജന സഖ്യം എന്നിവ രൂപീകരിച്ചു. 1984 മുതൽ മുഷ്‍രിഫിലെ സെന്റ് ആൻഡ്രൂസ് ദേവാലയത്തിലാണ് ആരാധനയ്ക്ക് ഒത്തുകൂടിയിരുന്നത്. പ്രാർഥിക്കാനും ഒത്തുകൂടാനും സ്വന്തമായൊരു ദേവാലയം എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാനുള്ള മുൻ വികാരിമാരുടെയും അംഗങ്ങളുടെയും അഭ്യുദയ കാംക്ഷികളുടെയും ശ്രമങ്ങളെ വികാരി ലാൽജി എം. ഫിലിപ് അഭിനന്ദിച്ചു.  ഇത്രയും കാലം ആരാധിക്കാൻ സൗകര്യമൊരുക്കിയ സെന്റ് ആൻഡ്രൂസ് ദേവാലയത്തിനും നന്ദി രേഖപ്പെടുത്തി. ജാതിമത ഭേദമെന്യെ സിഎസ്ഐ ദേവാലയത്തിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിരിക്കുമെന്ന് മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു.

csi-worship-abudhabi1
യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ചർച്ച നടത്തുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, ജി42 സിഇഒ ആശിഷ് കോശി, ഇടവക വികാരി റവ. ലാൽജി എം. ഫിലിപ് എന്നിവർ സമീപം.

ഭരണാധികാരികൾക്ക് നന്ദി പറഞ്ഞ് ബിഷപ് 
∙ സിഎസ്ഐ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ച യുഎഇ ഭരണാധികാരികൾക്ക്  മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നന്ദി രേഖപ്പെടുത്തി. യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിഷപ് നന്ദി അറിയിച്ചത്. ദേവാലയ നിർമാണത്തിന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി 5 ലക്ഷം ദിർഹവും സുശീല ജോർജ് 15 ലക്ഷം ദിർഹവും സംഭാവന ചെയ്തതും ബിഷപ് അനുസ്മരിച്ചു. ഇരുവർക്കും നന്ദി രേഖപ്പെടുത്തി.

English Summary:

First worship in CSI church Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com