ADVERTISEMENT

ദുബായ് ∙ വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളറിയിച്ച് അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എടിഎം) ദുബായിൽ ഉജ്വല തുടക്കം. ലോകത്തിനായി പുതിയൊരു വിനോദസഞ്ചാര പദ്ധതി ആവിഷ്കരിച്ച് അവതരിപ്പിക്കുന്നതിലാണ് സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ശ്രദ്ധ ചെലുത്തിയിട്ടുള്ളത്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) പ്രസിഡന്റും ദുബായ് എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം എടിഎം ഉദ്ഘാടനം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച വരെ നീളുന്ന മേളയിൽ ഇന്ത്യ ഉൾപ്പെടെ 165 രാജ്യങ്ങളിൽ നിന്നുള്ള 2,300 പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ഇത്തവണ പ്രദർശകരുടെ എണ്ണത്തിൽ 26% വർധനയാണുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നായി 41,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

1994ൽ 300 പ്രദർശകരും 7,000 വ്യാപാര സന്ദർശകരുമായി ആരംഭിച്ച എടിഎം ഇപ്പോൾ ചെറിയ തോതിലുള്ളത് മുതൽ അത്യാഡംബരത്തിലുള്ളത് വരെയുള്ള വിനോദങ്ങളെ സമന്വയിപ്പിച്ച് അവതരിപ്പിച്ചാണ് ലോക സഞ്ചാരികളെ ആകർഷിക്കുന്നത്. വിനോദസഞ്ചാരത്തിലെ മാറ്റങ്ങൾ, സാങ്കേതികവിദ്യകളുടെ സ്വാധീനം, വിമാനയാത്രയുടെ ഭാവി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇന്നു നടക്കുന്ന സമ്മേളനം ചർച്ച ചെയ്യും. വിനോദസ‍ഞ്ചാരത്തിൽ സാങ്കേതികവിദ്യക്കുള്ള സ്വാധീനം സംബന്ധിച്ച പ്രദർശനം ഇന്നു കൂടി തുടരും. ഇന്നു നടക്കുന്ന സംരംഭകത്വ ഉച്ചകോടിയിൽ ട്രാവൽ ആൻഡ് ടൂറിസം സംരംഭകത്വത്തിനാകും ഊന്നൽ നൽകുക.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമെന്ന ദുബായുടെ നില പുനഃസ്ഥാപിക്കാൻ സാധിച്ചതായി ഷെയ്ഖ് അഹമ്മദ് പറഞ്ഞു. വിവിധ രാജ്യങ്ങളുടെ പവിലിയനുകളും അദ്ദേഹം സന്ദർശിച്ചു. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഹിലാൽ സഈദ് അൽ മർറി, എടിഎം ഡയറക്ടർ ഡാനിയേൽ കർട്ടിസ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന്, 12 സെഷനുകളായി സെമിനാറുകൾ നടത്തി. എടിഎമ്മിനോട് അനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന ട്രാവൽ, ടൂറിസം പരിപാടികളും സംഘടിപ്പിക്കും. എടിഎം സ്റ്റാർട്ടപ്പ് മത്സരം, എടിഎം ട്രാവൽ ടെക്, ബിസിനസ് ട്രാവൽ ഫോറങ്ങൾ തുടങ്ങിയവയാണ് മറ്റു പരിപാടികൾ.

എടിഎം പ്രവേശനം 
ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും സമാപനദിവസമായ 9ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും പ്രവേശനം അനുവദിക്കും.

ഉചിതം മെട്രോ 
ദുബായ് മെട്രോയിൽ സഞ്ചരിച്ച് വേൾഡ് ട്രേഡ് സെന്റർ സ്റ്റേഷനിൽ ഇറങ്ങുന്നതാണ് എളുപ്പയാത്രയ്ക്ക് ഉചിതം. വാഹനത്തിൽ വരുന്നവർക്ക് തൊട്ടുമുൻവശത്തെ  കെട്ടിടത്തിൽ പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.

arabian-travel-market-framejpg
ഹാപ്പി ഫ്രെയിം: ദുബായ് ഫ്രെയിമിലൂടെ കാണുന്നത് പുതിയ ദുബായിയെ. പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും കാണാം.

ഇക്കുറി കേരളമില്ലാത്ത ഇന്ത്യാ പവിലിയൻ
മധ്യപൂർവദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) ഇത്തവണ കേരളാ പവിലിയൻ ഇല്ല. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തം പവിലിയനുമായി എത്തിയിരിക്കേയാണ്, സ്ഥിരമായി പങ്കെടുക്കുന്ന കേരളം കളത്തിലില്ലാത്തത്. എടിഎം തുടങ്ങിയ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ദുബായിലെത്തിയതെന്നതും ശ്രദ്ധേയമായി.

വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി മിക്ക രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാലത്താണ് ഇത്രയേറെ പ്രധാന്യമുള്ള മേളയിൽ കേരളം പങ്കെടുക്കാത്തിരിക്കുന്നത്. മുൻ വർഷങ്ങളിലെ എടിഎമ്മുകളിൽ കേരളത്തിന്റെ പ്രത്യേക സ്റ്റാൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതതു കാലങ്ങളിലെ മന്ത്രിമാർ ഉൾപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ അവതരിപ്പിച്ച് ലോക സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാറുമുണ്ടായിരുന്നു. കൂടാതെ, ജിസിസി രാജ്യങ്ങളിൽ റോഡ് ഷോകളും നടത്താറുമുണ്ടായിരുന്നു. 

ലോകോത്തര പദ്ധതികൾ ആവിഷ്കരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ മത്സരിക്കുന്ന ലോകരാജ്യങ്ങൾ എടിഎമ്മിന് വൻ പ്രാധാന്യമാണ് കൽപിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, അതിസമ്പന്നമായ പ്രകൃതിഭംഗിയുള്ള കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്വന്തം പവിലിയൻ ഇല്ലെന്നത് ചർച്ചയാകുന്നുണ്ട്. 2023 മേയിൽ അബുദാബിയിൽ നടത്തിയ വാർഷിക നിക്ഷേപക സംഗമത്തിന്റെ ഗോൾഡൻ സ്പോൺസറായിരുന്ന കേരളമാണ് ഇക്കുറി ദുബായിലെ മേളയിൽ പങ്കെടുക്കാത്തത്. വലിയ തുക മുടക്കിയിട്ടും കേരളത്തിന് കാര്യമായ പ്രയോജനമുണ്ടായില്ലെന്നത് അന്ന് വിവാദമായിരുന്നു.

അതേസമയം, സ്ഥലപരിമിതിയാണ് കേരളത്തിന്റെ സ്റ്റാൾ ഇല്ലാത്തതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എടിഎമ്മിനു ശേഷം ബിടുബി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടതായും സൂചനയുണ്ട്. ‘ഇൻക്രെഡിബിൾ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യാ ടൂറിസത്തിനു കീഴിലാണ് വിവിധ സംസ്ഥാനങ്ങൾ സ്വന്തം ടൂറിസം പദ്ധതികളുമായി അണിനിരത്തുന്നത്. മേളയിൽ പങ്കെടുക്കാനായി ഗോവ ടൂറിസം മന്ത്രി നാളെയെത്തും.

3 മാസം; 51.8 ലക്ഷം രാജ്യാന്തര സന്ദർശകരെ വരവേറ്റ് ദുബായ്
∙ വിനോദസഞ്ചാര മേഖലയിൽ വൻ നേട്ടവുമായി ദുബായ്. ഈ വർഷത്തെ ആദ്യ 3 മാസത്തിനിടെ 51.8 ലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. മുൻവർഷത്തെക്കാൾ 11% വർധനയാണുണ്ടായത്. 2023ൽ ഇതേ കാലയളവിൽ 46.7 ലക്ഷം പേരാണ് ദുബായ് സന്ദർശിച്ചതെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അധികൃതർ അറിയിച്ചു. എമിറേറ്റിന്റെ നേട്ടത്തെ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. വ്യാപാരത്തിനും വിനോദത്തിനുമുള്ള നഗരമെന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന ദുബായ് സാമ്പത്തിക അജൻഡയുടെ (ഡി33) വിജയം കൂടിയാണിതെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതിനാൽ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് ദുബായ് കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ഡിസിടിസിഎം) സിഇഒ ഇസാം കാസിം പറഞ്ഞു. കൂടുതൽ രാജ്യാന്തര സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കാനായി വിവിധതരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Arabian Travel Market at Dubai World Trade Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com