ADVERTISEMENT

ഉത്സവ ദിനങ്ങൾ അവസാനിച്ചതോടെ നാളികേര മേഖല പുതിയ രക്ഷകനെ തേടുന്നു. ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങൾക്കിടയിൽ മികവിനു ശ്രമം തുടങ്ങിയ കൊപ്ര ഏറെ പണിപ്പെട്ട്‌ അഞ്ചക്കത്തിലേക്ക്‌ ഉയർന്നെങ്കിലും കരുത്ത്‌ നിലനിർത്താൻ വിപണി ക്ലേശിക്കുന്നത്‌ കാർഷിക മേഖലയിൽ ആശങ്കപരത്തുന്നുണ്ട്.  

സംസ്ഥാനത്ത്‌ നാളികേര വിളവെടുപ്പ്‌ അവസാനിച്ചതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഗ്രാമീണ മേഖലയിലും ചെറുകിട വിപണികളിലും ഏതാനും ആഴ്‌ചകളായി കുറഞ്ഞ അളവിലാണ്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നത്‌. കൊപ്ര വില വർധിക്കുമെന്ന വിശ്വാസത്തിൽ നേരത്തെ ഉയർന്ന അളവിൽ തേങ്ങാവെട്ടിന്‌ ഉൽപാദകർ ഉത്സാഹിച്ചതിനാൽ കാർഷിക മേഖലയിൽ കൊപ്ര സ്റ്റോക്കുണ്ട്‌. പകൽ താപനില പതിവിലും ഉയർന്നത്‌ മികച്ചയിനം കൊപ്ര ഉൽപാദിപ്പിക്കാൻ പലർക്കും അവസരം ലഭിച്ചു. കർക്കിടകം‐ചിങ്ങം വരെ ചരക്ക്‌ കേടു കൂടാതെ സൂക്ഷിക്കാനാവുമെന്ന വിശ്വാസത്തിലാണ് പലരും.  

പിന്നിട്ട മാസം കൊപ്ര 9400 രൂപയിൽ നീങ്ങിയ അവസരത്തിലാണ്‌ അയൽസംസ്ഥാനങ്ങളിലെ വ്യവസായികൾ സംഘടിത നീക്കത്തിൽ 10,250 രൂപ വരെ കൊപ്രവില ഇവിടെ ഉയർത്തിയത്‌. എന്നാൽ ഈ വിലക്കയറ്റത്തിന്‌ അടിസ്ഥാനമില്ലെന്ന നിലപാടിലാണ്‌ വ്യാപാര രംഗത്തെ മറ്റൊരു വിഭാഗം. പ്രദേശിക തലത്തിൽ വെളിച്ചെണ്ണയ്‌ക്ക്‌ ആവശ്യം ഉയരുന്നില്ലെന്ന്‌ മനസിലാക്കി കാങ്കയം ലോബി അവിടെ സ്‌റ്റോക്കുള്ള എണ്ണ കേരളത്തിൽ വിറ്റുമാറാനുള്ള നീക്കമായിരുന്നു ഇതിന്‌ പിന്നിൽ. 

കൊച്ചിയിൽ വെളിച്ചെണ്ണവില 14,900ൽനിന്നും അതിവേഗം 15,500 രൂപ വരെ ഉയർത്തി. അതേസമയം തമിഴ്‌നാട്‌ വിപണിയിൽ നിരക്ക്‌ 13,325ൽനിന്നും 14,125ലേക്ക്‌ ഉയർന്നതോടെ കാര്യമായ ഓർഡറുകളില്ലെന്നാണ്‌ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന പല മില്ലുകാരുടെ പക്ഷം. 

ഏപ്രിലിൽ ഉത്സവ വേളയിൽ ബംബർ വിൽപ്പന കണക്കുകൂട്ടിയ പല മില്ലുകാർക്കും പക്ഷേ അവരുടെ ടാർജറ്റിലേക്ക്‌ വിൽപ്പന എത്തിക്കാൻ  കഴിഞ്ഞില്ല. ഇതിനിടയിൽ അയൽ സംസ്ഥാനത്തെ ഒരു വിഭാഗം വിപണി വില അവിടെ കൃത്യമായി ഉയർത്തി കേരളത്തിലേക്ക്‌ വൻതോതിൽ എണ്ണ കയറ്റി വിട്ടു. എണ്ണ വില ഉയർത്തിയവർ കൂടിയ വിലയ്‌ക്ക്‌ കൊപ്ര സംഭരിക്കാൻ ഉത്സാഹം കാണിച്ചതുമില്ല. കൊപ്ര സംഭരണത്തിൽ വൻകിട മില്ലുകാരുടെ തണുപ്പൻ മനോഭാവം വിപണിയുടെ അടിത്തറയിൽ വിള്ളലുളവാക്കുന്നു. 

ഇതിനിടയിൽ കാങ്കയത്ത്‌ കൊപ്ര 10,000ന്‌ മുകളിൽ എത്തിക്കാൻ അണിയറ നീക്കങ്ങൾ നടത്തിയെങ്കിലും പച്ചത്തേങ്ങ ലഭ്യത അവിടെ ഉയർന്നത്‌ തിരിച്ചടിയായി. 9900 വരെ കയറിയ കൊപ്ര പൊടുന്നനെ 9625ലേക്ക്‌ തിങ്കളാഴ്‌ച ഇടിഞ്ഞു. പുതിയ സാചര്യത്തിൽ പച്ചത്തേങ്ങ ലഭ്യത ഉയരുന്നത്‌ കണക്കിലെടുത്ത്‌ മില്ലുകാർ വിൽപ്പനയ്ക്ക്‌ തിടുക്കം കാണിക്കാൻ ഇടയുണ്ട്‌.

തമിഴ്‌നാട്ടിലെ നാളികേര തോട്ടങ്ങളിൽ വിളവെടുപ്പ്‌ പുരോഗമിച്ചതോടെ കർഷകരും വൻകിട തോട്ടങ്ങളും പുതിയ ചരക്ക്‌ വിറ്റുമാറുന്നുണ്ട്‌. ഇതിനിടെ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ ആഭ്യന്തര മാർക്കറ്റിൽ പാചകയെണ്ണ വിലകൾക്ക്‌ ഒരു വശത്ത്‌ താങ്ങ്‌ പകർന്നു. എന്നാൽ അധികം വൈകാതെ ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പുതിയ നാളികേരവും വിൽപ്പനയ്‌ക്ക്‌ സജ്ജമാകുന്നതോടെ വിപണി ആടി ഉലയുമോയെന്ന ഭീതിയിലാണ്‌ പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖലയിലെ നാളികേര കർഷകർ. 

നടപ്പു വർഷത്തേക്ക്‌ ഉയർന്ന താങ്ങ്‌ വില കേന്ദ്രം കൊപ്രയ്‌ക്ക്‌ പ്രഖ്യാപിച്ചെങ്കിലും സംഭരണ നീക്കങ്ങളില്ല. കഴിഞ്ഞ സീസണിൽ സംഭരിച്ച കൊപ്ര ഇനിയും പൂർണ്ണമായി വിറ്റഴിക്കാൻ കേന്ദ്ര ഏജൻസിക്കായില്ല. വൻ സാമ്പത്തിക ബാധ്യത തലയ്‌ക്കുമുകളിൽ നിൽക്കുന്നതിനാൽ വീണ്ടും സംഭരണ രംഗത്ത്‌ ഇറങ്ങുന്നതിനോട്‌ അവർക്ക്‌ താൽപര്യക്കുറവുണ്ട്.

കഴിഞ്ഞ സീസണിൽ കേരളത്തിന്റെ കൊപ്ര സംഭരണവും വൻ പരാജയമായിരുന്നു. എന്നാൽ പച്ചത്തേങ്ങ സംഭരിക്കാൻ കൃഷി വകുപ്പ്‌ ചെറിയ തോതിൽ ഉത്സാഹിച്ചെങ്കിലും ഇത്‌ വിപണിയിൽ ചലനം ഉളവാക്കിയില്ല. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ സാഹചര്യത്തിൽ ഇനി തൽക്കാലം സംസ്ഥാന സർക്കാർ നാളികേര മേഖലയുടെ കാര്യത്തിൽ പുതിയ നീക്കങ്ങൾക്ക്‌ മുതിരില്ല. 

വെളിച്ചെണ്ണയെ സംബന്ധിച്ച്‌ ഏക ആശ്വാസം വിദേശ പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി മാർച്ച്‌ വരെയുള്ള കാലയളവിൽ കുറഞ്ഞതാണ്‌. വിനിമയ വിപണിയിൽ രൂപയ്‌ക്ക്‌ നേരിട്ട റെക്കോർഡ്‌ മൂല്യ തകർച്ച ഒരു വിഭാഗം വ്യവസായികളെ തിരക്കിട്ടുള്ള പുതിയ ഇറക്കുമതികളിൽ നിന്നും പിന്നോക്കം വലിച്ചു.  

അതേസമയം മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതിയിൽ വൻ കുതിച്ചുചാട്ടമാണ്‌ ഏപ്രിലിൽ സംഭവിച്ചത്‌. മാർച്ചിനെ അപേക്ഷിച്ച്‌ ഏപ്രിലിൽ ഇറക്കുമതി 41 ശതമാനം വർധിച്ചു. ആഗോള തലത്തിൽ ഏറ്റവും കുടുതൽ ഭക്ഷ്യയെണ്ണ ഇറക്കുമതി നടത്തുന്ന രാജ്യമെന്ന നിലയ്‌ക്ക്‌ ഇന്ത്യൻ വ്യവസായികളെ ആകർഷിക്കാൻ മലേഷ്യയും ഇന്തോനേഷ്യയും കയറ്റുമതി നികുതികളിൽ മാറ്റങ്ങൾക്ക്‌ പുതിയ സാമ്പത്തിക വർഷം തയാറായില്ല.

ഇന്ത്യൻ വ്യവസായികൾ ഉത്സവകാല സീസണിലെ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യയെണ്ണ ഇറക്കുമതിക്കുള്ള തയാറെടുപ്പിലാണ്‌. പാം ഓയിലും സൂര്യകാന്തിയെണ്ണയ്‌ക്കും ഇന്ത്യൻ മാർക്കറ്റിൽ ഓഗസ്‌റ്റ്‌- ഒക്‌ടോബറിൽ വൻ ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ മുന്നിലുള്ള മാസങ്ങളിൽ വിദേശ എണ്ണ പ്രവാഹത്തിനു സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com