ADVERTISEMENT

ഭാഷയിൽ ഭയത്തിന്റെ കർബൺ അളവ് കൂടുന്ന കാലത്ത് ഭാഷയിലൂടെ തന്നെ പ്രതിരോധത്തിന്റെ കോട്ടയും ഭയമകറ്റി അഭയത്തിന്റെ തണലും പകരുന്ന കാവ്യാനുഭവമാണ് സഞ്ചാരി മരങ്ങളുടേത്. പൂക്കൈത, തകഴിയും മാന്ത്രിക്കക്കുതിരയും തുടങ്ങിയ സമാഹാരങ്ങൾക്കു ശേഷം, കൂടുതൽ കലുഷമായ വർത്തമാനകാലത്ത് കാവ്യവരത്തിലൂടെ പുതിയ കടമകളെക്കുറിച്ചോർമിപ്പിക്കുന്ന ചരിത്രധർമം. 

ദൂരങ്ങളേക്കാൾ ദൂരെ

‌ആഴങ്ങളേക്കാൾ ആഴെ

നാമെന്ന നേരിന്റെ വാസം. 

മരണത്തിനാകാ, മറവിക്കുമാകാ, പിരിച്ചകറ്റാൻ 

നീതിയിൽ നിന്നുമീ ജീവന്റെ ജീവൻ. 

നീതി, സമത്വം, സ്നേഹം, സോഷ്യലിസം, സാഹോദര്യം... തേഞ്ഞുപോയ, വിലയില്ലാതായ നാണയങ്ങൾക്കെന്തൊരു തെളിച്ചമാണ് കെജിഎസ്‌ക്കവിതയിൽ. വൃത്തവും താളവും കവിതയ്ക്കു ഭാരമാണെന്നു ബോധ്യപ്പെടുത്തുന്ന ഈ വരികൾ, മനുഷ്യൻ കണ്ട ഏറ്റവും നല്ല സ്വപ്നത്തിന്റെ പ്രത്യയശാസ്ത്രം കൂടിയാണിത്. അതുകൊണ്ടാണ് പാവങ്ങൾക്കു കാവലാളും പ്രജാപതിക്ക് പിശാചുമായ സ്റ്റാൻ സ്വാമി ആവർത്തിക്കുന്നത്. സ്വാമിയില്ലാത്ത ഭൂ പടം പൂർത്തിയാക്കുന്നതിൽ പ്രജാപതി വിജയിച്ചെങ്കിലും സഞ്ചാരിമരങ്ങളിലെ രണ്ടുകവിതകളിൽ നീതിയുടെ മരം ഉടലോടെ പൂത്തുനിൽക്കുന്ന വിപ്ലവക്കാഴ്ച കാണാം. മറക്കരുത്: എന്തൊക്കെ, എങ്ങനെയൊക്കെ, ചെയ്യാമായിരുന്നെന്നറിയുമ്പോഴേക്ക് മുഴങ്ങിയിരിക്കും മണി. ദുരന്തത്തിന്റെ ആ അഭിശപ്ത നാദം മുഴങ്ങും മുമ്പേ പ്രവർത്തിക്കുക. അല്ലെങ്കിൽ മരിക്കുക. 

സമൂഹവേദനയുടെ ആഴങ്ങളിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത്, ആഞ്ഞുകൊത്താനായുന്ന അതേ കവിത തന്നെയാണ് വൈലോപ്പിള്ളിക്കതിർ വീശുന്ന കാഴ്ചയിൽ ഹരിത മോഹന സ്വപ്നം വിടർത്തുന്നത്. ചിതയുടെ തീച്ചക്രം ചവിട്ടി അച്ഛൻ സ്വർഗത്തേക്ക് സൈക്കിളിൽ പായുമ്പോൾ ജ്വാലയാളുന്ന ജൂബയുടെ ഓർമയിൽ പൊള്ളുന്നതും പരച്യൂട്ടായി വിടരാത്ത ഷർട്ടുകളുട‌െ ഓർമയിൽ മനമാകെ നിറയുന്നതും ലോകമാകെ വിടരുന്നതും. 

വ്യാഖ്യാനിച്ച് തീരാത്തൊരു മഹാവാക്യമാണ് അഭയം. കടന്നതിലേറെ കടമ്പകൾ കടക്കാനുണ്ടെന്നും കൊണ്ടതിലേറെ തീയമ്പുകൾ കൊള്ളാനുണ്ടെന്നും അറിഞ്ഞുതന്നെയാണ് പോരാട്ടത്തിന് ഭാഷയെ ആയുധമണിയിക്കുന്നത്. പണ്ട്, കേറിനിൽക്കാമായിരുന്നു ഏറുമാടത്തിന്റെ പനമ്പുതട്ടികയിൽ. സ്കൂളുടുപ്പുകൾ നനച്ച് പെരുമഴ വന്നപ്പോൾ, നാട്ടുമൂവന്തി നിറഞ്ഞുവന്നപ്പോൾ, ഓടിപ്പിടിക്കാമായിരുന്നു പുഴയ്ക്കു മേലേ പാലം നീട്ടിയ കൈത്തലം. ലോകം എന്ന സമത്വ സുന്ദര ഇടത്തെക്കുറിച്ചു സ്വപ്നം കണ്ട കാലത്തിന്റെ ഇന്നിനിയില്ലാത്ത കാഴ്ചപ്പെരുക്കങ്ങൾ. നരകത്തിന് സ്വർഗത്തിലുണ്ടായ മകളോ ഭൂമി ? ഓമനത്തിങ്കൾ കഠാരേ, പുത്തൻ കോമളത്താമരപ്പൂങ്കഠാരേ. ക്രൂര മൂർച്ചാവതരാക്കഠാരേ. 

വൃത്തം കവിതയ്ക്ക് നഷ്ടമാവുകയല്ലായിരുന്നു. ആ പടം പൊഴിച്ചുകളഞ്ഞ് പുത്തനുടുപ്പ് മാത്രമല്ല ആധുനികത കൊടുത്തത്. പുതിയ ഭാവവും ഭാവുകത്വവും കൂടിയാണ്. എന്നാൽ ഗദ്യ കവിത തുറന്നുകൊടുത്ത സ്വാതന്ത്ര്യം ദുസ്വാതന്ത്ര്യമായപ്പോൾ കവിത കടലിനു പകരം മരുഭൂമികളെ കൂടുലായി സൃഷ്ടിച്ചു. പുഴയുടെ തെളിനീരിനു പകരം ഒഴുകാത്ത, കെട്ടിക്കിടക്കുന്ന കലക്കവെള്ളിൽ വീണ്ടും വീണ്ടുമിറങ്ങി ഇല്ലാത്ത മീനിനെ തിരഞ്ഞു. എന്നാൽ, അപൂർവ സുന്ദരവും ആവർത്തിച്ചു വായിക്കുന്തോറും വിസ്ഫോടനം സൃഷ്ടിക്കുന്നതുമായ കെജിഎസ് കവിതയുടെ കരുത്ത് ഭാഷയും പ്രമേയവും ശൈലിയും ഉൾക്കരുത്തും മാത്രമല്ല ആന്തര താളം കൂടിയാണ്. അന്തർനേത്രവും അന്തർനാദവും പോലെയാണത്. കെജിഎസ് എഴുതുന്നത് ഗദ്യകവിതയല്ല. കവിതയാണ്. കവിത മാത്രം. 

ഇല്ല നീയും ഞാനും, ഇല്ല വെവ്വേറെ ദൈവം, 

പ്രേമ ലോകമേ സെക്കുലർ ലോകം. 

നല്ലത് വിതയ്ക്കാൻ, എടുക്കാൻ, കൊടുക്കാൻ

പ്രേമത്തിലാവാത്തതെന്തെല്ലാവരും? 

English Summary:

KGS's Sanchari Marangal: A Poetic Manifesto for a World Weary of Injustice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com