ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന ഖലിസ്ഥാൻ ഭീകരവാദി ഗുർപട്‍വന്ത് സിങ് പന്നുവിന്റെ ഭീഷണി നിലനിൽക്കെയാണ് ഇന്നലെ അതിക്രമമുണ്ടായത്. ഡിസംബർ 13നോ അതിനു മുൻപോ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇന്നലത്തെ അതിക്രമത്തിനു ഖലിസ്ഥാൻ ബന്ധമുണ്ടോയെന്നു വ്യക്തമല്ല.

യുഎസിൽവച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും അതിനു പ്രതികാരമായാണ് ആക്രമണമെന്നുമായിരുന്നു പന്നുവിന്റെ വിഡിയോ സന്ദേശം. ഭീഷണി കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ തലവനാണ് പന്നു. 2020 ജൂലൈയിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചു.

പാർട്ടി താരം; അപകടകരമല്ല

ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് അക്രമികൾ പുകക്കുറ്റി (സ്മോക് കാനിസ്റ്റർ) സഭയിലെത്തിച്ചത്. കർശനമായ ദേഹപരിശോധന പാർലമെന്റിലുണ്ടെങ്കിലും ഷൂസ് ഊരിയുള്ള പരിശോധനയുണ്ടായിരുന്നില്ല. ഈ പിഴവാണ് അക്രമികൾ ദുരുപയോഗിച്ചത്.

ചൈനീസ് നിർമിതമായ ക്രിയേറ്റീവ് കളർ സ്മോക് എന്ന പുകക്കുറ്റിയാണ് അക്രമികൾ കൊണ്ടുവന്നത്. പാർട്ടികൾ, വിവാഹങ്ങൾ, ഹോളി പോലെയുള്ള ആഘോഷങ്ങൾ തുടങ്ങിയവയ്ക്കാണ് ഇതുപയോഗിക്കുന്നത്. 150 –250 രൂപയാണു വില. പൊട്ടാസ്യം നൈട്രേറ്റ്, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉയർന്ന മർദത്തിൽ നിറച്ചതാണു പുകക്കുറ്റി. കുറ്റിയിലെ പിൻ വലിച്ചാലുടൻ പുക പുറത്തേക്കു ചീറ്റും. പുക അപകടകരമല്ല. ചിലർക്ക് അസ്വസ്ഥതയുണ്ടാക്കാമെന്നു മാത്രം.

അതിക്രമ സമയത്ത് മോദിയും ഷായും ഭോപാലിൽ

രാജ്യത്തെ ഞെട്ടിച്ച അതിക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ ഉണ്ടായിരുന്നില്ല. ഇരുവരും മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഭോപാലിലായിരുന്നു.

പ്രതിഷേധക്കാരെ നേരിട്ട എംപിമാരുടെ വാക്കുകൾ:

അടുത്തെത്തിയപ്പോൾ പിടികൂടി:  ഹനുമാൻ ബേനിവാൾ (ആർഎൽപി)

സന്ദർശകഗാലറിയിൽ നിന്നു 2 പേർ താഴേക്കു ചാടി. അതിലൊരാൾ സ്പീക്കറുടെ ചേംബർ ലക്ഷ്യമിട്ടു കുതിച്ചു. എന്റെ സമീപമെത്തിയപ്പോൾ അയാളെ കടന്നുപിടിച്ചു. കുതറിയോടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ വിട്ടില്ല. പ്രതിഷേധക്കാർ ഷൂസിനുള്ളിൽ ഒളിപ്പിച്ച എന്തോ വസ്തു എടുത്തു. പിന്നാലെ, ചുറ്റും മഞ്ഞപ്പുക നിറഞ്ഞു. ഇരുവരെയും എംപിമാർ വളഞ്ഞിട്ടു മർദിച്ചു. സന്ദർശകഗാലറിയിൽ മുദ്രാവാക്യം വിളിച്ച് ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. പ്രതിഷേധിക്കാൻ എത്തിയതാണെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ബോംബെന്നു കരുതി; എങ്കിലും പിടിവിട്ടില്ല: ഗുർജീത് സിങ് ഓജില (കോൺഗ്രസ്)

പ്രതിഷേധക്കാരന്റെ കൈവശമുണ്ടായിരുന്ന പുകക്കുറ്റി ഞാൻ ബലമായി പിടിച്ചുവാങ്ങി. ബോംബാണെന്ന് തോന്നിയെങ്കിലും എല്ലാവരുടെയും സുരക്ഷയെക്കരുതി പിടിവിട്ടില്ല. അത് ഞാൻ അതിവേഗം സഭയ്ക്കു പുറത്തേക്കു മാറ്റി. അപ്പോഴേക്കും മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ കീഴടക്കിയിരുന്നു. പുകയേറ്റ് എന്റെ വലതുകയ്യാകെ മഞ്ഞനിറമായി. പുകയ്ക്കു ചൂടോ ഗന്ധമോ ഉണ്ടായിരുന്നില്ല.

പാസിൽ ബിജെപി എംപിയുടെ പേര്: ഡീൻ കുര്യാക്കോസ് (കോൺഗ്രസ്)

ശൂന്യവേളയുടെ അവസാനം സന്ദർശകഗാലറിയിൽ നിന്നൊരാൾ താഴേക്കു ചാടുന്നു. തലകറങ്ങി വീഴുകയാണെന്ന് ആദ്യം വിചാരിച്ചു. തൊട്ടുപിന്നാലെ മറ്റൊരാൾ കൂടി ചാടി. കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് അതോടെ മനസ്സിലായി. ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് ഇവർ മുന്നോട്ടു കുതിച്ചു. എംപിമാർ പ്രതിഷേധക്കാരിലൊരാളെ കീഴ്പ്പെടുത്തിയ ശേഷം സീറ്റിൽ മലർത്തിക്കിടത്തി. അയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ സന്ദർശകപാസ് കണ്ട് ഞാൻ അതെടുത്തു. ബിജെപി എംപി പ്രതാപ് സിംഹയുടെ പേര് അതിൽ എഴുതിയിരുന്നു. പ്രതാപിന്റെ ശുപാർശയിലാണ് പ്രതിഷേധക്കാർ എത്തിയതെന്ന് ഞാൻ വിളിച്ചുപറഞ്ഞു.

English Summary:

Parliament Security Breach: Trespass Pannu's threat remains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com