ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറിലേറെ ഫോണിൽ സംസാരിച്ചെന്ന് പൊലീസ്, നടപടിക്ക് ഒരുങ്ങി കെഎസ്ആർടിസി
Mail This Article
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിൽ ഏർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ 1 മണിക്കൂർ 8 മിനിറ്റ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പൊലീസ് . യദുവിന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണിത് കണ്ടെത്തിയത്. കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തൃശൂരിൽ നിന്ന് ബസ് പുറപ്പെടുന്നത്. രാത്രി 9.45 നാണ് നഗരത്തിലേക്ക് കടന്നത്. 10 മണിയോടെയാണ് തർക്കമുണ്ടായത്.
യാത്രയ്ക്കിടയിൽ 10 മിനിറ്റ് നേരമാണ് ബസ് നിർത്തിയിട്ടത്. ബാക്കി ഫോണിൽ സംസാരിച്ച സമയമെല്ലാം യദു ബസ് ഓടിക്കുകയായിരുന്നുവെന്ന വിവരമാണ് പൊലീസ് കെഎസ്ആർടിസിക്ക് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണെന്നതിനാൽ ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നതിനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. ഇയർഫോൺ ഉപയോഗിച്ചാണ് യദു ഫോണിൽ സംസാരിച്ചത്. ബസ് തടഞ്ഞു നിർത്തിയ സംഭവത്തിൽ ഡ്രൈവർക്ക് അനുകൂലമായിരുന്നു കെഎസ്ആർടിസി വിജിലൻസിന്റെ ആദ്യറിപ്പോർട്ട്.
യദുവിന്റെ പരാതി ഇന്ന് കോടതിയിൽ
പൊതുഗതാഗതം തടസ്സപ്പെടുത്തിയെന്നും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎക്കും എതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.