ആടിയുലഞ്ഞ് ഹരിയാനയിലെ ബിജെപി സർക്കാർ; ഒരു എംഎൽഎ കൂടി കോൺഗ്രസിനെ പിന്തുണച്ചേക്കും
Mail This Article
ഛണ്ഡിഗഡ്∙ മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിനു മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക് പിന്തുണ നൽകിയിരുന്ന ഒരു സ്വതന്ത്ര എംഎൽഎ കൂടി കോൺഗ്രസിനൊപ്പം പോകുമെന്നാണ് സൂചന. നിലവിൽ മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിന് ഒപ്പം പോയെങ്കിലും ഭൂരിപക്ഷം ഇടിയില്ലെന്നാണ് ബിജെപി അവകാശവാദം.
ഇതിനിടെ ബിജെപിയിൽനിന്ന് കോൺഗ്രസ് ഭരണം പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജെജെപി നേതാക്കൾ രംഗത്തെത്തി. സഖ്യകക്ഷിയായ ജെജെപി, ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ ജെജെപി വിമതരുടെ പിന്തുണയോടെ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു.
നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി നയാബ് സൈനിയുടെ ഓഫിസ് ഇന്നു രാവിലെയും പറഞ്ഞു. ജെജെപി വിമതരുടെ പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, കോൺഗ്രസ് എംഎൽഎമാർ പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ പറയുന്നുണ്ട്.
ആറാംഘട്ടത്തില്‍ മേയ് 25ന് ഹരിയാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ അട്ടിമറി ശ്രമമെന്നതാണു ശ്രദ്ധേയം. സർക്കാരിനെ പിന്തുണച്ചിരുന്ന സോംഭിർ സാങ്‍വാൻ, രണ്‍ദീർ ഗോല്ലെൻ, ധരംപാല്‍ ഗോണ്ടർ എന്നീ സ്വതന്ത്രർ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു.