ADVERTISEMENT

ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. കാലങ്ങൾക്കു മുൻപ് ജീവിച്ച ഈ വ്യക്തിത്വം ഇന്നും ആളുകൾക്ക് പരിചിതമാണ്. ഈ വർഷം പാരിസിൽ നടക്കുന്ന ഒളിംപിക്സ് മത്സരങ്ങൾക്കായുള്ള ദീപശിഖ ഗ്രീസിലെ പൗരാണിക കേന്ദ്രമായ ഒളിംപ്യയിൽ ഇന്നലെ കൊളുത്തി. ഒളിംപിക്സിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. പൗരാണിക ഗ്രീസിൽ സീയൂസ് ദേവനുമായി ബന്ധപ്പെട്ടുള്ള മതചടങ്ങിന്റെ ഭാഗമായാണ് ഒളിംപിക്സ് നടത്തിയിരുന്നത്.

നീറോ ഒളിംപിക്സിൽ പങ്കെടുത്തിട്ടുണ്ട്. എഡി 67ൽ നടന്ന ഒളിംപിക്സിൽ. രഥമോട്ടത്തിലാണ് പ്രധാനമായും പങ്കെടുത്തതെങ്കിലും മറ്റുള്ള ഇനങ്ങളിലും അദ്ദേഹം കൈ നോക്കി. സുതാര്യവും കള്ളങ്ങളില്ലാത്തതുമായ ഒളിംപിക്സ് മത്സരങ്ങളിൽ തന്റെ രാജകീയ പ്രഭാവം ഉപയോഗിച്ച് പല അട്ടിമറികളും അദ്ദേഹം നടത്തി. നീറോയുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം കുപ്രസിദ്ധികളുണ്ട്. പൗരാണിക നഗരമായ റോം കനത്ത അഗ്നിബാധയിൽ കത്തിയമർന്നിരുന്നു. നീറോ ചക്രവർത്തിയായിരുന്ന കാലത്തു തന്നെയായിരുന്നു ഈ ദുരന്തം. കൃത്യമായി പറഞ്ഞാൽ എഡി 64ൽ. നീറോ തന്നെയായിരുന്നു ഇതിനു പിന്നിലെന്ന് പഴയ ചില ചരിത്രകാരൻമാർ പറയുന്നു. റോമിലെ ചില ജനവാസകോളനികൾ ഇടിച്ചു നിരത്തി കമനീയമായ കൊട്ടാരങ്ങളും ആഢംബര സൗധങ്ങളും പണിയാൻ നീറോ ലക്ഷ്യമിട്ടിരുന്നത്രേ. 

എന്നാൽ ജനരോഷം ഭയന്ന് പൊതുസഭ ഈ ഉദ്യമത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ ലക്ഷ്യം നേടാനുള്ള ഒരു കുറുക്കുവഴിയായി അദ്ദേഹം ഈ അഗ്നിബാധയ്ക്കു പദ്ധതിയിട്ടിരിക്കാമെന്നാണ് ആ ചരിത്രകാരൻമാർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ പിൽക്കാലത്തെ ചില ചരിത്രകാരൻമാർ ഈ വാദത്തിൽ സംശയാലുക്കളാണ്.ഏതായാലും ജനനം മുതൽ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്ന നീറോ ചക്രവർത്തിയുടെ വ്യക്തിത്വത്തിൽ എന്നന്നേക്കുമായി കരിനിഴൽ വീഴ്ത്തിയ സംഭവമായിരുന്നു റോമിലെ അഗ്നിബാധ. ഇതിനു ശേഷം റോമാസാമ്രാജ്യത്തിലെ കരുത്തരായ സെനറ്റും ചക്രവർത്തിയും തമ്മിലിടയുകയും സെനറ്റ് നീറോയെ ജനദ്രോഹിയായി പ്രഖ്യാപിക്കുകയും ചെയ്തു. വിധി തനിക്കെതിരായെന്നു മനസ്സിലാക്കിയ നീറോ ഒളിച്ചോട്ടങ്ങൾ നടത്തുകയും നാലു വർഷങ്ങൾക്കു ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു. 30 വയസ്സായിരുന്നു അന്നു നീറോയ്ക്ക്.

English Summary:

The Scandalous Tale of Emperor Nero's Olympic Endeavors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com