50 ഏക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു; കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
Mail This Article
ചെങ്ങന്നൂർ ∙ ചെറിയനാട് പഞ്ചായത്തിൽ പെരുമ്പ കിഴക്ക് പാടശേഖരത്തിൽ 50 ഏക്കറിലെ നെൽക്കൃഷി വെള്ളം കയറി നശിച്ചു. ആറു മുതൽ 12 ദിവസം മുൻപു മാത്രം വിതച്ച കൃഷി പൂർണമായും മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പാടശേഖരത്തിനു സമീപത്തു കൂടിയൊഴുകുന്ന പെരുമ്പ കായലോടി-കരിപ്പുറം തോട് നിറഞ്ഞൊഴുകി പാടത്ത് വെള്ളം കയറുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ വെൺമണി ഭാഗത്തു നിന്നു വെള്ളം ഉത്തരപ്പള്ളിയാറിലൂടെ പെരുമ്പ തോട്ടിലേക്ക് എത്തിയതാണു വിനയായത്. പലയിടത്തും ഒഴുക്ക് നിലച്ച ഉത്തരപ്പള്ളിയാറ്റിലെ വെള്ളം തോട്ടിലൂടെ ഒഴുകി അച്ചൻകോവിലാറ്റിൽ ചേരുന്നതാണ്.
കണ്ണംപള്ളി പാടശേഖരം നികത്തിയതോടെ ആലാ ഭാഗത്ത് പലയിടത്തും ഒഴുക്ക് തടസ്സപ്പെടുകയായിരുന്നെന്നു കർഷകർ പറയുന്നു. ഇതു മൂലം വെൺമണി ഭാഗത്തു നിന്നു വെള്ളം നിലവിലുള്ള ഉത്തരപ്പളളിയാറ്റിലൂടെ പെരുമ്പ തോട്ടിലേക്ക് മാത്രമാണ് ഒഴുകുന്നത്. ഇത്രയും ജലം കടത്തിവിടാനുള്ള ശേഷി തോടിനില്ല. വെള്ളം പമ്പ് ചെയ്തു കളയാൻ ശേഷി കൂടിയ പമ്പ് സെറ്റ് ഇല്ലാത്തതും കൃഷി നശിക്കാൻ കാരണമായി. തോടിന് ആഴം കൂട്ടിയിട്ടു വർഷങ്ങളായി. 150 ഏക്കർ വരുന്ന പെരുമ്പ കിഴക്ക് പാടശേഖരത്തിൽ 50 ഏക്കറിൽ മാത്രമേ നിലവിൽ കൃഷിയുള്ളൂ. തോടിന് ആഴം കൂട്ടുകയും ശേഷി കൂടിയ പമ്പ്സെറ്റ് ലഭ്യമാക്കുകയും ചെയ്താൽ 150 ഏക്കറിലും കൃഷി തുടങ്ങാൻ കഴിയുമെന്നും കർഷകർ പറയുന്നു.