ജാമ്യം എടുത്ത് മുങ്ങിയ മോഷ്ടാവിനെ അസമിലെത്തി പിടികൂടി
Mail This Article
ആലപ്പുഴ∙ റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യം എടുത്ത് മുങ്ങിയ അസം സ്വദേശിയെ അസമിലെത്തി പിടികൂടി ആർപിഎഫിന്റെ പ്രത്യേക സംഘം. ആലപ്പുഴ യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എ.അജിമോൻ, ആലപ്പുഴ യൂണിറ്റിലെ കോൺസ്റ്റബിൾ എഡിസൺ റിച്ചാർഡ്, ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജന്റ്സ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഫിലിപ്സ് ജോൺ, എറണാകുളം യൂണിറ്റിലെ കോൺസ്റ്റബിൾ എബിൻ പോൾ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കണിച്ചുകുളങ്ങര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ അസം ഫോർഗട്ടിങ് മേരിപത്തർ സ്വദേശി ഹെഗ്മത്ത് അലിയെ (27) അസമിലെ ഉൾഗ്രാമമായ മേരിപത്തറിലെത്തി പിടികൂടിയത്.
2023 ജനുവരിയാണ് ഹെഗ്മത്ത് അലിയും സുഹൃത്തും ചേർന്ന് റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഇരുവരെയും ആർപിഎഫ് പിടികൂടിയിരുന്നു. മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയ ഹെഗ്മത്ത് അലി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയുടെ ബന്ധുക്കളുടെ നമ്പർ കണ്ടെത്തി സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.