പൊലീസിനെ കണ്ട് ഓടിയ കാപ്പ കേസ് പ്രതി പാടത്തേക്ക് ചാടി; പിന്തുടർന്നു പിടികൂടി
Mail This Article
പുന്നപ്ര ∙ കാപ്പ കേസിൽ നാടു കടത്തിയ പ്രതി വീട്ടിലേക്ക് വരുന്ന വഴി പൊലീസിനെ കണ്ടു പാടശേഖരത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുന്നപ്ര പൊലീസ് പിടികൂടി. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് പേരൂർ കോളനിയിൽ ജോമോനാണ് (26) പിടിയിലായത്. വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
ബൈക്കിൽ വീട്ടിലേക്ക് എത്തിയ ജോമോൻ പൊലീസിനു മുന്നിൽ പെട്ടു. ബൈക്ക് ഉപേക്ഷിച്ച ഇയാൾ പള്ളാത്തുരുത്തി പാലത്തിന് സമീപത്തേക്ക് 2 കിലോമീറ്ററിലേറെ ദൂരം പാടശേഖരത്തിന്റെ വരമ്പിലൂടെ ഓടി. പൊലീസ് പിന്തുടർന്നു. വീടിന് പിന്നിലായി ഒളിച്ചിരുന്ന ഇയാൾ കുറുവ പാടത്തേക്ക് ചാടി.പാടശേഖരത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു.
വിവരം അറിഞ്ഞ് ആലപ്പുഴ നിന്ന് അഗ്നിരക്ഷാസേനയും എത്തി. നെഞ്ചോളം വെള്ളത്തിൽ ഇയാൾ ഒന്നര കിലോമീറ്ററിലേറെ നീന്തി. മോട്ടർ തറ ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കിയ പൊലീസ് അവിടെ മറഞ്ഞു നിന്നു. കരയോട് അടുത്തപ്പോൾ പാടത്തേക്ക് ചാടിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ വെള്ളക്കെട്ടിൽ നിന്നു വലിച്ചു കരയിൽ കയറ്റി പിടികൂടുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ നിർമൽ ബോസിന്റെ നേതൃത്വത്തിൽ എസ്ഐ വി.എൽ. ആനന്ദ്, സന്തോഷ്, എഎസ്ഐ രമേഷ് ബാബു, , അനസ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, സജു , അമർജ്യോതി, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.