മോദി സൃഷ്ടിക്കുന്നത് രണ്ട് ഇന്ത്യ: യച്ചൂരി
Mail This Article
ആലപ്പുഴ ∙ നരേന്ദ്ര മോദി സൃഷ്ടിക്കുന്നതു രണ്ട് ഇന്ത്യയെയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുഹൃത്തുക്കൾക്കു വേണ്ടിയുള്ളതാണ് തിളങ്ങുന്ന ഇന്ത്യ. പാവങ്ങൾക്കായി കഷ്ടപ്പാടിന്റെ ഇന്ത്യയും. കള്ളപ്പണം പിടിച്ചെടുത്തു ജനങ്ങൾക്കു നൽകുമെന്നു പറഞ്ഞ മോദി ഇപ്പോൾ കള്ളപ്പണം ഇലക്ടറൽ ബോണ്ടിന്റെ രൂപത്തിൽ വാങ്ങുകയാണെന്നും എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ യച്ചൂരി പറഞ്ഞു.വൻ അഴിമതിയുടെ കാലമാണിത്. ഇലക്ടറൽ ബോണ്ട് വാങ്ങിയാൽ പകരം വിമാനത്താവളങ്ങളും തുറമുഖങ്ങളും തരാമെന്നു ബിജെപി വാഗ്ദാനം ചെയ്യുന്നു. കൊള്ളയെ നിയമപരമാക്കാനാണു ശ്രമം.മതനിരപേക്ഷത അപകടത്തിലായപ്പോഴെല്ലാം കേരളം വഴികാട്ടിയിട്ടുണ്ട്. 2004ൽ എൽഡിഎഫിന് ഇവിടെ 18 സീറ്റ് കിട്ടി. രാജ്യത്താകെ ഇടതുപക്ഷത്തിന് 61 സീറ്റ്. അതിൽ 57 എംപിമാരും കോൺഗ്രസിനെ തോൽപിച്ചു വന്നതാണ്. എന്നിട്ടും യുപിഎ സർക്കാർ വരാൻ അവർ പിന്തുണ നൽകി. അതാണു ഗാരന്റി.
മോദിക്കെതിരെ പൊരുതുന്നു എന്നു പറയുന്ന യുഡിഎഫ് വിമർശിക്കുന്നത് എൽഡിഎഫിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. ഇത് അവസരവാദമാണെന്നു യച്ചൂരി പറഞ്ഞു. മോദിക്കെതിരെ പിണറായി വിജയൻ മിണ്ടുന്നില്ലെന്നു പറയുന്നവർ, അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നയാളാണ് അദ്ദേഹമെന്ന് ഓർക്കണം. പൗരത്വ നിയമത്തിൽ ഞങ്ങൾക്കൊരു വീക്ഷണമുണ്ട്. പാർലമെന്റിലും പുറത്തും ഞങ്ങളതിനെ എതിർത്തു. കോടതിയിലും പോരാടുന്നു. ജമ്മു കശ്മീരിൽ 370ാം വകുപ്പ് ഒറ്റ രാത്രികൊണ്ട് എടുത്തു കളഞ്ഞു നേതാക്കളെ ജയിലിലടച്ചപ്പോഴും എതിർത്തത് ഇടതുപക്ഷമാണ്. ഈ വിഷയങ്ങളിലൊക്കെ കോൺഗ്രസ് എവിടെയാണ്? മോദിയുടെ പല ജനവിരുദ്ധ നയങ്ങളിലും അവർ മൗനം പാലിക്കുകയാണ്.കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്കു കിട്ടും. ജയിക്കുന്ന കോൺഗ്രസ് എംപിമാരെല്ലാം ആ പാർട്ടിക്കൊപ്പം ഉണ്ടാകുമെന്ന് ഒരു ഗാരന്റിയുമില്ലെന്നും യച്ചൂരി പറഞ്ഞു.