പക്ഷിപ്പനി: നഷ്ടപരിഹാര നിരക്ക് നിശ്ചയിക്കാൻ നടപടി തുടങ്ങി
Mail This Article
ആലപ്പുഴ ∙ പക്ഷിപ്പനി മൂലം വളർത്തുപക്ഷികളെ നഷ്ടപ്പെട്ടവർക്കും നശിപ്പിക്കപ്പെട്ട പക്ഷികൾക്കും നഷ്ടപരിഹാരം നൽകാൻ നിരക്കുകൾ നിശ്ചയിക്കാൻ മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. ഉന്നതതല ചർച്ചകൾക്കു ശേഷം മൃഗസംരക്ഷണ ഡയറക്ടർ നൽകുന്ന ശുപാർശയിലാണു തീരുമാനമെടുക്കുക. ഇപ്പോഴത്തെ നിരക്ക് അപര്യാപ്തമാണെന്നാണ് കോഴി, താറാവ് കർഷകരുടെ നിലപാട്.
2 മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 100 രൂപ വീതം, 2 മാസം മുതൽ പ്രായമുള്ളവയ്ക്ക് 200 രൂപ വീതവുമാണ് 2014 മുതൽ 2022–23 വരെ മൃഗസംരക്ഷണ വകുപ്പ് നൽകിയത്. മുട്ടയൊന്നിന് 5 രൂപ വീതവും നൽകി. ഇതു വർധിപ്പിക്കണോ എന്നാണു പരിശോധിക്കുന്നത്. മുൻകാലങ്ങളിലെപ്പോലെ നഷ്ടപരിഹാരം നൽകുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എടത്വ, ചെറുതന പഞ്ചായത്തുകളിലായി 18007 വളർത്തുപക്ഷികളെ ഇൗ മാസം കൊന്നൊടുക്കി. 537 മുട്ടകളും 100 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. കഴിഞ്ഞ വർഷം നഷ്ടപരിഹാരമായി 1.74 കോടി രൂപയാണു നൽകിയത്.