ADVERTISEMENT

ചെന്നൈ ∙ കുട്ടികളുടെ ജീവനു ഭീഷണിയായ ലിക്വിഡ് നൈട്രജൻ (ഡ്രൈ ഐസ്) ചേർത്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപനയ്ക്ക് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡ്രൈ ഐസ് ചേർത്ത ബിസ്കറ്റും മറ്റും കുട്ടികൾക്കു നൽകുന്നത് നിരോധിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തും. പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണു നടപടി. നഗരത്തിൽ ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചു. വിൽപനക്കാർക്കു നോട്ടിസ് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൂർണമായി നിരോധിക്കുന്ന കാര്യത്തിൽ തീരുമാനം.

കുട്ടികളെ മയക്കുന്ന പുക
ഉത്സവം, കല്യാണം, പാർ‌ട്ടികൾ തുടങ്ങി ഒട്ടേറെ പേരെത്തുന്ന സ്ഥലങ്ങളിലും മറ്റുമാണ് പുക ബിസ്കറ്റ്, ഡ്രൈ ഐസ് തുടങ്ങിയവ കൂടുതലായും വിൽക്കുന്നത്. കഴിച്ചു കഴിഞ്ഞു വായിൽ നിന്നു പുക വരുന്നതിനാൽ കുട്ടികളെയാണിത് കൂടുതലായി ആകർഷിക്കുന്നത്. എന്നാൽ, ഇത് ഉള്ളിൽ ചെന്നാൽ കുട്ടികളുടെ കാഴ്ചശക്തിയും സംസാരശേഷിയും നഷ്ടപ്പെടുന്നതിനൊപ്പം മരണം സംഭവിക്കാൻ പോലും സാധ്യതയുണ്ടെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു. പുക ബിസ്കറ്റ് കഴിച്ച കുട്ടി ശ്വാസതടസ്സമുണ്ടായി ബോധരഹിതനായി വീഴുന്ന വിഡിയോയാണു പുറത്തുവന്നത്. ഇതിനു പിന്നാലെയാണു സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

ശരീരത്തിൽ പ്രവേശിച്ചാൽ സ്ഥിതി ഗുരുതരം
ശരീരത്തിൽ ഡ്രൈ ഐസ്, ലിക്വിഡ് നൈട്രജൻ എന്നിവ ഉള്ളിൽ കടന്നാൽ ഗുരുതര പ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറയുന്നു. മൈനസ് 196 ഡിഗ്രിയാണു ശീതീകരിച്ച നിലയിലുള്ള ലിക്വിഡ് നൈട്രജന്റെ താപനില. ഇതു പുറത്തേക്ക് എടുത്ത് പൂജ്യം ഡിഗ്രിയിലേക്ക് എത്തുമ്പോഴേക്കും പുകയായി മാറുന്നതിനാൽ കഴിക്കുമ്പോൾ വായ, തൊണ്ട, അന്നനാളം തുടങ്ങിയവയ്ക്കു ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. വ്യാവസായിക ആവശ്യത്തിനുള്ള ഫ്രീസിങ്, ചില്ലിങ് എന്നിവയ്ക്കു വേണ്ടി മാത്രമാണിത് ഉപയോഗിക്കുന്നതെന്നും ഭക്ഷ്യവസ്തുവായി പാടില്ലെന്നും അധികൃതർ പറഞ്ഞു. ഇറച്ചി, മത്സ്യം, പാൽ എന്നിവ കേടുകൂടാതെ വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നതിനാണു പ്രധാനമായും ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com