ADVERTISEMENT

ചെന്നൈ ∙ അമിതവണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ച സംഭവത്തിനു പിന്നാലെ വണ്ണത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചർച്ച നഗരത്തിൽ സജീവമായി. കുട്ടികൾക്കിടയിൽ പ്രത്യേകിച്ച് 11, 12  ക്ലാസുകളിൽ പഠിക്കുന്നവർക്കിടയിൽ അമിതവണ്ണം വിഷാദത്തിനു കാരണമാകുന്നതായി അധ്യാപകർ പറയുന്നു. ഇത്  പഠനത്തെയും ബാധിക്കുന്നുണ്ട്.ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

പുതുച്ചേരി മുത്തിയാൽപെട്ട് സ്വദേശി ഹേമചന്ദ്രനാണ് (26) പമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ലൈപോസക്‌ഷൻ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ശസ്ത്രക്രിയ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കകം ഹേമചന്ദ്രന് ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രിയുടെ വിശദീകരണം. വിശദമായ അന്വേഷണം നടത്തി 2 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പിലെ 2 ജോയിന്റ് ഡയറക്ടർമാർ അടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.

ഐടി ജീവനക്കാരനായ ഹേമചന്ദ്രൻ കഴിഞ്ഞ വർഷമാണ് പമ്മലിലെ ഡോക്ടറെ കാണാൻ തുടങ്ങിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശരീരഭാരം കുറയ്ക്കുന്നതു സംബന്ധിച്ച് ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആകൃഷ്ടനായാണ് ഇയാൾ ചികിത്സ തേടിയത്. ഹേമചന്ദ്രന്റെ ശരീരഭാരം 150 കിലോയോളമായിരുന്നു. ഹേമചന്ദ്രന്റെ പിതാവ് സെൽവനാഥന്റെ പരാതിയിൽ ആശുപത്രിക്കെതിരെ പമ്മൽ ശങ്കർ നഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സെൽവനാഥൻ, രാജലക്ഷ്മി ദമ്പതികളുടെ മക്കളായ ഇരട്ടകളിൽ ഇളയയാളാണു ഹേമനാഥൻ. ഹേമരാജനാണ് സഹോദരൻ.

കാരണം ഹോർമോൺ വ്യതിയാനവും
ശരീരഭാരം, വണ്ണക്കൂടുതൽ തുടങ്ങിയവയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ചിലർ മെലി‍ഞ്ഞിരിക്കുന്നതിനും മറ്റു ചിലർക്ക് വണ്ണം കൂടുന്നതിനും ഹോർമോൺ വ്യതിയാനം മുതൽ പാരമ്പര്യം വരെയുള്ള വ്യത്യസ്ത കാരണങ്ങളുണ്ട്. ശരീര പ്രകൃതിയെക്കുറിച്ചുള്ള അമിത ആശങ്കകളാണ് അശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ തേടാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് അധ്യാപകരടക്കമുള്ളവർ പറയുന്നത്.വണ്ണം കൂടിയ കുട്ടികളെ കളിയാക്കുന്ന പ്രവണത സ്കൂളുകളിൽ വർധിച്ചു വരുന്നതായി ആശാൻ മെമ്മോറിയൽ സ്കൂളിൽ അധ്യാപികയായ കെ.ജയശ്രീ പറഞ്ഞു. ഇത് കുട്ടികളിൽ അപകർഷതാ ബോധം ഉണ്ടാക്കും.

ബോഡി ഷെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസുകളിൽ ബോധവൽക്കരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നു ജയശ്രീ പറഞ്ഞു.റീലുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകളും കണ്ട് അതിൽ പറയുന്നതിന് അനുസരിച്ച് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന കുട്ടികളുണ്ട്. പെൺകുട്ടികളാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവയ്ക്കുന്നതെന്നാണ് ജയശ്രീയുടെ നിരീക്ഷണം. ഭക്ഷണം ഒട്ടും കഴിക്കാതെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന കുട്ടികളുണ്ട്.മാതാപിതാക്കളും അധ്യാപകരും ഉപദേശിച്ചാൽപ്പോലും കൂട്ടുകാരുടെയും സഹപാഠികളുടെയും കളിയാക്കലുകളിൽ നിന്ന് രക്ഷപ്പെടാൻ ഏതറ്റം വരെയും കുട്ടികൾ പോകുന്നതായാണ് അനുഭവം.

അശാസ്ത്രീയ ഡയറ്റിങ് വേണ്ട
മക്കളുടെ വണ്ണക്കൂടുതൽ പ്രശ്നമാണെന്ന മാതാപിതാക്കളുടെ ധാരണയാണ് ആദ്യം മാറ്റേണ്ടതെന്ന് ഇന്ത്യൻ റെയിൽവേ പവർ ലിഫ്റ്റിങ് പരിശീലകനായ എ.വി.വിനയൻ പറയുന്നു. വണ്ണം കുറയ്ക്കാൻ അശാസ്ത്രീയമായ ഡയറ്റിങ് രീതികൾ നിർദേശിക്കുന്നതു നിർത്തണം. മാനസികാരോഗ്യവും ശരീരത്തെ ബാധിക്കും. വണ്ണക്കൂടുതലിൽ ആശങ്കപ്പെടുന്നതു പോലും വണ്ണം കൂടാൻ കാരണമാകും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വണ്ണക്കൂടുതൽ ഗുരുതര പ്രശ്നമല്ല. അമിതവണ്ണം കുറയ്ക്കാൻ വ്യായാമങ്ങളും ഡയറ്റീഷ്യൻമാർ അടക്കമുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള ഭക്ഷണവും ശീലമാക്കാം.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ വിശ്വസിച്ച് കുട്ടികൾ വഞ്ചിതരാകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറുപ്പത്തിൽ തന്നെ കായിക പരിശീലനം നൽകുന്നത് അമിത വണ്ണമടക്കമുള്ള ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്. ശരീര വ്യായാമം ലക്ഷ്യം വച്ച് ഫുട്ബോൾ, ബാഡ്മിന്റൻ, സൈക്ലിങ്, പവർ ലിഫ്റ്റിങ് തുടങ്ങി വിവിധ കായിക ഇനങ്ങളിൽ ചിട്ടയായ പരിശീലനം നൽകിയാൽ പുതുതലമുറ ആരോഗ്യത്തോടെ വളരുമെന്നും വിനയൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com