പൂപ്പാനി വാച്ചാൽ പാലം നിർമാണം ഇഴയുന്നു; മഴയെത്തും മുൻപ് പൂർത്തിയാക്കണമെന്നാവശ്യം
Mail This Article
പെരുമ്പാവൂർ ∙മഴക്കാലത്തിനു മുൻപ് പൂപ്പാനി വാച്ചാൽ പാലത്തിന്റെയും കലുങ്കിന്റെയും നിർമാണം പൂർത്തിയാകുമോ ? നിർമാണം ഇഴഞ്ഞു നീങ്ങുമ്പോൾ യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്കയാണിത്.നിർമാണം തുടങ്ങിയിട്ട് 6 മാസത്തിലധികമായി. പഴയ പാലം പൊളിച്ചു പണിയുകയും 2 കലുങ്കുകൾ നിർമിക്കുകയുമാണു ചെയ്യുന്നത്. മണ്ണിട്ടു ഉയർത്തിയാണു റോഡ് നിർമിക്കുന്നത്. പാലത്തിന്റെയും കലുങ്കുകളുടെയും കോൺക്രീറ്റിങ് പൂർത്തിയായി.എന്നാൽ പാലങ്ങൾക്കും കലുങ്കുകൾക്കും ഇടയിലുള്ള നിർമാണം പൂർത്തിയായിട്ടില്ല. നിർമാണം ഇഴയുന്നതിനാൽ 6 മാസത്തോളമായി നാട്ടുകാർ ദുരിതത്തിലാണ്.
മഴ തുടങ്ങിയാൽ നിർമാണം അസാധ്യമാകും. ഇരു വശത്തും പാടശേഖരമായതിനാൽ വെള്ളം കയറും. ഇത് ഒഴിവാക്കാനാണ് റോഡ് ഉയർത്തുന്നത്. വാഹനങ്ങൾ തൊടാപറമ്പ് വഴിയാണ് തിരിച്ചു വിടുന്നത്. കലുങ്കും പാലവും കോൺക്രീറ്റ് ചെയ്തതോടെ ചെറുവാഹനങ്ങൾ കടത്തി വിടുന്നുണ്ട്. എന്നാൽ വളരെ അപകടകരമായ രീതിയിലാണ് യാത്ര.പെരുമ്പാവൂരിനെയും ഐമുറിയെയും ബന്ധിപ്പിക്കുന്ന റോഡാണിത്. കോടനാട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും മലയാറ്റൂർ തീർഥാടന കേന്ദ്രത്തിലേക്കും പോകുന്നതും ഇതു വഴിയാണ്.