പൂട്ടിക്കിടന്ന വീടുകളിൽ കവർച്ച: പൊലീസിനു നേരെ വെടിയുതിർത്തു; പ്രതികൾ ഉത്തരാഖണ്ഡ് സ്വദേശികൾ
Mail This Article
ആലുവ∙ കുട്ടമശേരിയിലും ആലുവയിലും പൂട്ടിക്കിടന്ന വീടുകളിൽ കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികൾ ഡാനിഷ്, ഷെഹ്ജാദ് എന്നിവരെ രാജസ്ഥാനിലെ അജ്മേറിൽ നിന്ന് ആലുവയിൽ എത്തിച്ചു. അജ്മേർ–എറണാകുളം എക്സ്പ്രസ് ട്രെയിനിൽ പുലർച്ചെ 4ന് എത്തിച്ച ഇവരെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കി. 2 ദിവസത്തേക്കു സബ് ജയിലിൽ റിമാൻഡ് ചെയ്തു.
അന്വേഷണത്തിനു പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്നു കോടതിയിൽ അപേക്ഷ നൽകും. തുടർന്നു കവർച്ച നടന്ന 2 വീടുകളിലും എത്തിച്ചു തെളിവെടുപ്പു നടത്തും. കേരളത്തിലെ മറ്റു ജില്ലകളിൽ നടന്ന ഏതെങ്കിലും മോഷണവുമായി ഇവർക്കു ബന്ധമുണ്ടോ എന്നു ഫൊറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിക്കും. ആലുവ പൊലീസ് ഒരു മാസം മുൻപ് അജ്മേറിൽ എത്തി ഇവരെ പിടികൂടിയിരുന്നു.
വിലങ്ങ് വയ്ക്കുന്നതിനിടെ ഡാനിഷ് പൊലീസിനു നേരെ വെടിയുതിർത്തു. അജ്മേർ എഎസ്പിക്കും ദർഗ എസ്എച്ച്ഒയ്ക്കും പരുക്കേറ്റു. തുടർന്ന് അവിടെ റിമാൻഡിലായ പ്രതികളെ അന്വേഷണത്തിന് ആലുവയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞ ദിവസമാണ് കോടതിയുടെ അനുമതി ലഭിച്ചത്.