തീച്ചൂടിലും അണയാതെ പ്രചാരണാവേശം; നാളെ വൈകിട്ട് 6നു കലാശക്കൊട്ട്
Mail This Article
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു നാളെ സമാപനം. ഒന്നര മാസം നീണ്ട കഠിനമായ പ്രചാരണം സ്ഥാനാർഥികളെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ വലച്ചിട്ടുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടാതെ പ്രചാരണം മുന്നോട്ടുപോയി. നാളെ വൈകിട്ട് 6നാണു കലാശക്കൊട്ട്. വിവാദങ്ങളില്ലാതെ ശാന്തമായ പ്രചാരണമായിരുന്നു ജില്ലയിലെന്നത് ആശ്വാസം. പരസ്പരം മുറിവേൽപ്പിക്കുന്ന വാക്കുകൾ സ്ഥാനാർഥികളിൽ നിന്നോ മുഖ്യ പ്രചാരകരിൽ നിന്നോ ഉണ്ടായില്ല.
എറണാകുളം
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ആഴ്ചകൾക്കു മുൻപേ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ കളത്തിലിറങ്ങി. എൻഡിഎ സ്ഥാനാർഥി വരാൻ കുറച്ചു വൈകി. ഇടതുമുന്നണി സ്ഥാനാർഥി കെ.ജെ. ഷൈൻ വാഹന പര്യടനവും അല്ലാതെയുമായി മൂന്നും നാലും വട്ടം മണ്ഡലത്തിലാകെ കറങ്ങി. പുതുമുഖ സ്ഥാനാർഥിയെ പരിചയപ്പെടുത്തേണ്ട അധികജോലി എൽഡിഎഫിനുണ്ടായിരുന്നു. സിറ്റിങ് എംപി തന്നെ മത്സരിക്കുന്നു എന്നതിനാൽ യുഡിഎഫിൽ സ്ഥാനാർഥി നിർണയത്തർക്കമുണ്ടായില്ല. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കുറച്ചു വൈകിയെങ്കിലും ഇലക്‌ഷൻ പ്രഖ്യാപനത്തിനു മുൻപേ യുഡിഎഫ് സ്ഥാനാർഥിയെത്തി. ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണനും വളരെ വേഗം കളം നിറഞ്ഞു. ട്വന്റി20യുടെ സ്ഥാനാർഥിയായി ആന്റണി ജൂഡിയും പ്രചാരണത്തിനിറങ്ങിയതോടെ എറണാകുളം മണ്ഡലത്തിലെ പ്രചാരണം കൊഴുത്തു.
ചാലക്കുടി
യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനു മുൻപേ കളത്തിലിറങ്ങി എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് പ്രചാരണം നേരത്തെ തുടങ്ങി. സിറ്റിങ് എംപിയുടെ ആനുകൂല്യത്തിൽ ബെന്നി ബഹനാനും മുന്നേറി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് ബിഡിജെഎസ് നേതാവ് കെ.എ. ഉണ്ണിക്കൃഷ്ണനാണ്. എറണാകുളത്തേക്കാൾ കുറച്ചുകൂടി വാശിയുള്ള മത്സരമാണു ചാലക്കുടിയിൽ. ട്വന്റി20 സ്ഥാനാർഥി ചാർളി പോളിന്റെ സാന്നിധ്യമാണു ചാലക്കുടിയുടെ പ്രത്യേകത. ട്വന്റി20 നേടുന്ന വോട്ടുകളാവും ചാലക്കുടിയുടെ എംപിയെ നിശ്ചയിക്കുക എന്ന നിലയിലേക്കും മത്സരം മാറാൻ സാധ്യതയുണ്ട്. ജില്ലയിലെ 4 മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ 3 മണ്ഡലങ്ങളും ചേർന്നതാണു ചാലക്കുടി മണ്ഡലം.
ഇടുക്കി, കോട്ടയം
ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങളും കോട്ടയത്തിന്റെ ഭാഗമായ പിറവവും തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽതന്നെ. രണ്ടു മണ്ഡലങ്ങളുടെയും ഒൗട്ടറിൽ കിടക്കുന്ന മണ്ഡലങ്ങൾ എന്നതിനാലും ലോക്സഭയിലേക്കു പതിവായി ഒരേ രാഷ്ട്രീയ പിന്തുണ നൽകുന്ന സ്ഥലങ്ങൾ എന്ന നിലയിലും സ്ഥാനാർഥികളുടെ പര്യടനവും നേതാക്കളുടെ സാന്നിധ്യവും ഇൗ മേഖലകളിൽ കുറവായിരുന്നു.
ദേശീയ നേതാക്കൾ
ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഡി.കെ. ശിവകുമാർ തുടങ്ങിയവർ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയെങ്കിലും ശ്രദ്ധേയമായ പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയന്റേതായിരുന്നു. ബിജെപിയുടെ മുൻഗണനാ ലിസ്റ്റിൽ ഇല്ലാത്തതിനാലാവാം വൻകിട നേതാക്കളൊന്നും പ്രചാരണത്തിനെത്തിയില്ല.
തനി രാഷ്ട്രീയം
എല്ലാ മുന്നണികളും വികസനത്തിൽ ഊന്നിയാണു പ്രചാരണം തുടങ്ങിയത്. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ വിഷയം തനി രാഷ്ട്രീയമായി. പൗരത്വ നിയമം, മതനിരപേക്ഷതയ്ക്കു മേലുള്ള വെല്ലുവിളി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്നതിൽ യുഡിഎഫും എൽഡിഎഫും മത്സരിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളെത്തിയപ്പോഴേക്കും ബിജെപി വിമർശനത്തിൽ ആരാണു മുന്നിലെന്ന മത്സരമായി. മോദി ഗ്യാരന്റിയിലാണു എൻഡിഎയുടെ പ്രചാരണം നങ്കൂരമിട്ടിരിക്കുന്നത്.