ഉയരപ്പാത നിർമാണം: രാത്രിയും പകലും ഗതാഗത നിയന്ത്രണം
Mail This Article
അരൂർ∙ തുറവൂർ –അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി രാത്രിയും പകലുമായതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകളാണ് നിർമിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് തൂണുകളുടെ നിർമാണം പൂർത്തിയായി വരുന്നു.
ഒറ്റ തൂണിൽ 24 മീറ്റർ വീതിയുള്ള 6 വരിപ്പാതയാണു തൂണിന് മുകളിൽ ഒരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും വല ഉയരപ്പാതയാണിത്.
2.5 കിലോമീറ്റർ ദൂരത്തിൽ 5 റീച്ചുകളിലാണ് നിർമാണം പുരോഗമിക്കുന്നത്. ഗർഡറുകൾ കൊണ്ടുവരുമ്പോഴും സ്ഥാപിക്കുമ്പോഴും ഗതാഗത നിയന്ത്രണം പകൽ ഏർപ്പെടുത്തിയാൽ വാഹന യാത്രികർ ദുരിതത്തിലാകും.ഇതേ തുടർന്നാണ് രാത്രിയിലും ജോലികൾ തുടരാൻ തീരുമാനിച്ചത്.30 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ ചേർത്തല മായിത്തറ, തുറവൂർ പുത്തൻ ചന്ത എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്.
5 റീച്ചുകളിലും ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ മുന്നൂറോളം കോൺക്രീറ്റ് ഗർഡർ തൂണിന് മുകളിൽ കയറ്റി. ജോലി നടക്കുമ്പോൾ സുരക്ഷയുടെ ഭാഗമായി പാതയിലൂടെ 30 കിലോമീറ്ററാണ് പരമാവധി വേഗം പറഞ്ഞിരിക്കുന്നത്. സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് വാഹന യാത്രികർ പാലിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.