ADVERTISEMENT

തൊടുപുഴ ∙ ചൂടാണ്, കൊടും ചൂട്. ഫാനോ എസിയോ ഇല്ലാതെ അകത്തിരിക്കാൻ കഴിയാത്ത സ്ഥിതി. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം മീനച്ചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടി ശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. 

ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമവും രൂക്ഷമായി. ഏറെദൂരം സഞ്ചരിച്ച് തലച്ചുമടായും മറ്റുമാണു പല മേഖലയിലും ആളുകൾ വെള്ളം എത്തിക്കുന്നത്. ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാതപം, പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.  

ശോഷിച്ച് വേനൽമഴ 
വേനൽമഴ കയ്യൊഴിഞ്ഞതാണ് വേനൽക്കാലം ഇത്ര രൂക്ഷമായി അനുഭവപ്പെടാനുള്ള ഒരു കാരണം. ജില്ലയിൽ ഈ വേനലിൽ (മാർച്ച് 01 മുതൽ ഇന്നലെ വരെ) ലഭിക്കേണ്ടിയിരുന്ന മഴ 86.9 മി.മീ ആയിരുന്നു. എന്നാൽ ലഭിച്ചത് 7.2 മില്ലീമീറ്റർ മാത്രം. 92 ശതമാനത്തിന്റെ കുറവാണ് വേനൽമഴയിൽ ജില്ലയിലുണ്ടായത്. വരും ദിവസങ്ങളിൽ ചൂട് കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. എന്നാൽ, വിഷുവിനോട് അടുപ്പിച്ചു 12ന് ശേഷം മഴയ്ക്കുള്ള സാധ്യതയുണ്ട്. 

ജാഗ്രത വേണം
ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുതെന്നു ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. അന്തരീക്ഷ താപം ക്രമാതീതമായി ഉയർന്നാൽ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മറ്റു രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ എന്നിവർ പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ വൈദ്യസഹായം തേടാൻ മറക്കരുത്. 

ഇന്നലത്തെ ഉയർന്ന താപനില (ഡിഗ്രി സെൽഷ്യസിൽ)
മൂന്നാർ– 26
നെടുങ്കണ്ടം–33
കട്ടപ്പന–35
പീരുമേട്–37.6
ചെറുതോണി–36.5
തൊടുപുഴ–38

അഗ്നിബാധ തടയാൻ
∙ വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക. 
∙ ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടരുത്. 
∙ വനമേഖലയോട് ചേർന്നു താമസിക്കുന്നവരും വനത്തിലേക്കു പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ പുലർത്തുക. ക്യാംപ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കണം.
∙ ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com