അടിസ്ഥാന സൗകര്യങ്ങളില്ലാതെ നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ
Mail This Article
നെടുങ്കണ്ടം ∙ നെടുങ്കണ്ടം കെഎസ്ആർടിസി ഡിപ്പോ നിർമാണം നീളുന്നതിനാൽ പ്രവർത്തനം പ്രതിസന്ധിയിൽ. 2015ലാണു നെടുങ്കണ്ടത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനമാരംഭിച്ചത്. സർവീസുകൾ വർധിച്ചതോടെ പിന്നീട് ഡിപ്പോയായി ഉയർത്തി. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് ഇപ്പോഴും ഡിപ്പോയുടെ പ്രവർത്തനം. പഞ്ചായത്ത് വിട്ടു നൽകിയ കെട്ടിടത്തിലാണു ഡിപ്പോയുടെ ഓഫിസ്. ഗാരിജാകട്ടെ തുടക്കത്തിൽ അനുവദിച്ച് നൽകിയ ബിഎഡ് കോളജിനു സമീപമുള്ള താൽക്കാലിക ഷെഡിലാണു പ്രവർത്തനം.
അറ്റകുറ്റപ്പണികൾ നടത്താൻ റാംപോ മതിയായ സ്ഥലസൗകര്യമോ ഇവിടെയില്ല. ജീവനക്കാരുടെ കുറവും പ്രതിസന്ധിയാണ്. ജീവക്കാർക്കുള്ള താമസസൗകര്യവും നെടുങ്കണ്ടത്തില്ല. സർവീസിനു ശേഷം ബസുകൾ നിർത്തിയിടുന്നതു വഴിയരികിലാണ്. പരാതികൾ പതിവായതോടെ നെടുങ്കണ്ടം ചെമ്പകക്കുഴിയിൽ പഞ്ചായത്ത് വിട്ടുനൽകിയ 2.65 ഏക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡ്, ഗാരിജ്, അനുബന്ധ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല.
എംഎൽഎ ഫണ്ടിൽ നിന്നു വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ചെലവാക്കിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഓഫിസ് കെട്ടിടവും ഗാരിജ് നിർമാണവും പൂർത്തിയായി നാളുകൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് നടത്തിയിട്ടില്ല. ഇതോടെ അനാഥമായി കിടക്കുന്ന ഓഫിസ് മുറിയും അനുബന്ധ സൗകര്യങ്ങളും കാടു കയറി നശിക്കുകയാണ്. അതേസമയം എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റിങ് ഉടൻ പൂർത്തിയാകുമെന്നും ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും അധികൃതർ പറയുന്നു. ബസ് സ്റ്റാൻഡിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും അറിയിച്ചു.
സർവീസുകൾ
∙ നിലവിൽ 21 സർവീസുകളാണു പ്രതിദിനം നെടുങ്കണ്ടത്തു നിന്നുള്ളത്. ഇതിൽ 16 എണ്ണം ഫാസ്റ്റ് പാസഞ്ചറുകളും മൂന്നെണ്ണം സൂപ്പർ ഫാസ്റ്റും രണ്ടെണ്ണം ഓർഡിനറി ബസുകളുമാണ്.