90 കിലോമീറ്റർ ഓടിയ ബസിന് 18 രൂപ വരുമാനം: വിജിലൻസ് അന്വേഷണം നടത്തി; റിപ്പോർട്ട് നൽകും
Mail This Article
മൂന്നാർ ∙ 90 കിലോമീറ്റർ ദൂരം സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം ലഭിച്ച സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തി. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിനു കീഴിലുള്ള സർപ്രൈസ് സ്ക്വാഡ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് മൂന്നാറിലെത്തി അന്വേഷണം നടത്തിയത്. ബസ് ജീവനക്കാരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
സംഭവം സംബന്ധിച്ച് വിജിലൻസ് ഉന്നതാധികാരികൾക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി 10.45നു മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തിയ ബസിനാണ് 18 രൂപ വരുമാനം ലഭിച്ചത്. രാവിലെ 10.30ന് മൂന്നാറിൽ നിന്നു പോകുന്ന ബസ് സാധാരണയായി വൈകിട്ട് 7നു മടങ്ങിയെത്തും. രാത്രി 8നു വീണ്ടും ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തും.
എന്നാൽ വിഷു ദിനത്തിൽ ചിന്നാറിലെ വനക്ഷേത്രത്തിൽ ഉത്സവം നടന്നതു കാരണമുള്ള തിരക്ക് മൂലം 7ന് എത്തേണ്ട ബസ് പത്തിനാണ് വന്നത്. ഇതിനുശേഷം, എട്ടിന് പോകേണ്ടിയിരുന്ന ബസ് 10.45ന് ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തുകയായിരുന്നു. 90 കിലോമീറ്റർ ഓടിയ ബസിന് 18 രൂപ മാത്രമാണ് വരുമാനം ലഭിച്ചത്.