ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയുടെ മരണം: ഹൃദയാഘാതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
മൂന്നാർ ∙ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം ഹൃദയാഘാതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും സുഹൃത്തിനെയും വിട്ടയച്ചു. നല്ലതണ്ണി ഈസ്റ്റ് ഡിവിഷനിൽ ലക്ഷ്മിയെയാണു (25) മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെ സുഹൃത്തിന്റെ വീട്ടിൽ ആക്കിയ ശേഷം ഭർത്താവ് കാളീശ്വരൻ ജോലിക്കുപോയ സമയത്താണു ലക്ഷ്മി മരിച്ചത്. സംഭവത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്നാണു പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ആദ്യ ഭർത്താവിന്റെ മരണശേഷം തമിഴ്നാട് സ്വദേശിയായ കാളീശ്വരനൊപ്പം മൂന്നാർ കോളനിയിലെ വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. കന്നിമല ഫാക്ടറിയിൽ കരാർ ജോലിക്കാരനായ കാളീശ്വരൻ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലുള്ള സുഹൃത്ത് മുനിയാണ്ടിയുടെ വീട്ടിൽ ലക്ഷ്മിയെ എത്തിച്ചശേഷമാണു ബുധനാഴ്ച ജോലിക്കു പോയത്. രാത്രി ഒന്നോടെയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.