‘അടിയന്തര സഹായം അനുവദിക്കണം’; വേനൽമഴയിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു
Mail This Article
ചെറുപുഴ∙ വേനൽമഴയിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങളിൽ കൃഷി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കൃഷിനാശം ഉണ്ടായ ജോസ്ഗിരി, മരുതുംതട്ട് ഭാഗങ്ങളിലാണു ഉദ്യോഗസ്ഥസംഘം സന്ദർശിച്ചത്. വാഴ,റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണു കാറ്റിലും മഴയിലും നശിച്ചത്. 500 വാഴകൾ, 100 റബർ ഉൾപ്പെടെ ഒട്ടേറെ തെങ്ങുകളും കമുകുകളും നശിച്ചവയിൽ ഉൾപ്പെടും. ജോസ്ഗിരിയിലെ ഷാജു ദേവസ്യയുടെ 100 ലേറെ കുലച്ച വാഴകളാണു ശക്തമായ കാറ്റിൽ നശിച്ചത്.
ഇതിനുപുറമെ മറ്റു ഒട്ടേറെ കർഷകരുടെ വാഴകളും കാറ്റിൽ നശിച്ചു. മരുതുംതട്ട് ഭാഗങ്ങളിൽ റബർ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളാണു കാറ്റിൽ നശിച്ചത്. വിള ഇൻഷുറൻസ് ഇല്ലാത്തതിനാൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. കൃഷി ഓഫീസർ പി.അഞ്ജു, അസി.കൃഷി ഓഫിസർ സുരേഷ് കുറ്റൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു കൃഷിനാശം ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചത്. കൃഷിനാശം ഉണ്ടായ കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാണു കർഷക സംഘടനകളുടെ ആവശ്യം.