തിരഞ്ഞെടുപ്പ് കലാശക്കൊട്ട്: മട്ടന്നൂരിൽ നിയന്ത്രണം
Mail This Article
മട്ടന്നൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടുബന്ധിച്ച് പ്രചാരണ പരിപാടികളുടെ കലാശക്കൊട്ട് നടത്തുന്നതിനു മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനായി പൊലീസ് വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചാരണ സമാപനം നടത്തില്ല. പ്രാദേശിക കേന്ദ്രങ്ങളിലെ കലാശക്കൊട്ട് അതാതിടങ്ങളിൽത്തന്നെ അവസാനിപ്പിക്കണം. മട്ടന്നൂർ നഗരത്തിൽ മൂന്നു മുന്നണികൾക്കുമായി പ്രചാരണ സമാപനത്തിനു സ്ഥലം വേർതിരിച്ചു നൽകി. വൈകിട്ട് 6 വരെയാണ് കലാശക്കൊട്ട്. എൽഡിഎഫിന് ബസ് സ്റ്റാൻഡ് പരിസരവും യുഡിഎഫിന് മട്ടന്നൂർ ജംക്‌ഷനും ബിജെപിക്ക് തലശ്ശേരി റോഡിൽ മാൾ പരിസരത്തുമാണ് സ്ഥലം തീരുമാനിച്ചത്.
85 ബൂത്തുകളാണ് മട്ടന്നൂരിലുള്ളത്. ഈ ബൂത്തുകളുടെ 100 മീറ്ററിനു സമീപം പാർട്ടി ചിഹ്നങ്ങളോ പ്രചാരണ സാമഗ്രികളോ ഉണ്ടാവാൻ പാടില്ല. ഇതെല്ലാം അടുത്ത ദിവസങ്ങളിൽ തന്നെ എടുത്തു മാറ്റണം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ വിഐപികളുടെ വിമാനത്താവള യാത്രയും ഒപ്പം വിമാനത്താവളത്തിലേക്കുള്ള മറ്റു യാത്രികരുടെ വാഹനങ്ങളും സുഗമമായി പോകേണ്ടതിനാൽ കലാശക്കൊട്ട് നടത്തുമ്പോൾ ഗതാഗത തടസ്സമുണ്ടാക്കാൻ പാടില്ലെന്ന് തീരുമാനിച്ചു.പൊലീസ് ഇൻസ്പെക്ടർ എം.സി.അഭിലാഷ്, എസ്ഐ ആർ.എൻ.പ്രശാന്ത്, എ.എസ്.ഐ കെ.പി.അബ്ദുൽ നാസർ, പിആർഒ എ.പി.സിദ്ദീഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.വി.ചന്ദ്രബാബു, എ.കെ.രാജേഷ്, വി.രാമദാസ്, സി.ദിനേശൻ, ശരത്ത് കൊതേരി, എൻ.അബ്ദുൽ ജലീൽ, ടി. ദിനേശൻ, കെ.പി.അനിൽ കുമാർ, പി.വിജിത്ത് കുമാർ, സി.എം.നസീർ, ഷംസുദ്ദീൻ കയനി, വി.കെ.പ്രഭാകരൻ, അച്യുതൻ അണിയേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.