നടാൻ കർഷകർ; വിളവെടുക്കാൻ കുരങ്ങ്: മലപ്പട്ടത്ത് കുരങ്ങുശല്യം രൂക്ഷം
Mail This Article
ഇരിക്കൂർ ∙ മലപ്പട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങു ശല്യം രൂക്ഷം. കൊവുന്തല, പടപ്പക്കരി, പന്നിയോട്ടുവയൽ, തേക്കിൻകൂട്ടം, മുനമ്പ് പ്രദേശങ്ങളിലാണ് ശല്യം രൂക്ഷമായത്. നൂറോളം കുരങ്ങുകൾ മാസങ്ങളായി പ്രദേശത്തു നാശം വിതച്ചിട്ടും പഞ്ചായത്തോ വനം വകുപ്പോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.പ്രദേശത്തെ തെങ്ങിൻ തോപ്പുകളെല്ലാം കുരങ്ങുകൾ താവളമാക്കി. മച്ചിങ്ങകളും കരിക്കുകളും വ്യാപകമായി നശിപ്പിക്കുന്നു. തോട്ടങ്ങളിലെല്ലാം പറിച്ചെറിഞ്ഞ കരിക്കുകൾ നിറഞ്ഞു കിടക്കുകയാണ്.
ഏക്കർ കണക്കിന് തെങ്ങു കൃഷിയുള്ളവർ പോലും നാളികേരം ലഭിക്കാത്തതിനാൽ വിപണിയിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പപ്പായ, വാഴക്കുലകൾ തുടങ്ങി പല കാർഷിക വിളകളും മൂപ്പെത്തും മുൻപേ നശിപ്പിക്കുന്നു. ചക്ക, മാങ്ങ സീസണായതോടെ ഇവയും വ്യാപകമായി നശിപ്പിക്കുകയാണ്. വീടുകൾക്കു നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. മേൽക്കൂരയുടെ ഓടുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും നശിപ്പിക്കുന്നത് പതിവാണ്. ജലസംഭരണിയുടെ മൂടി ഊരിക്കൊണ്ടു പോകുന്നതും പൈപ്പ് തകർക്കുന്നതും നിത്യ സംഭവമായിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണം ഉണ്ടാകുന്നത് കാരണം പല കുടുംബങ്ങളും ഭീതിയിലാണ്.