മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും. ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള മാഹിയിൽ 31 ബൂത്തുകളിലായി 31,000 വോട്ടർമാരാണുള്ളത്.
രാവിലെ വളരെ സാവധാനത്തിലായിരുന്നു പോളിങ്. വെയിൽ കൂടുന്നതിനു മുൻപ് വോട്ട് രേഖപ്പെടുത്താമെന്നു കരുതി ആദ്യം ബൂത്തുകളിലെത്തിയവരുടെ തിരക്കൊഴിച്ചാൽ പത്തരയോടെ ബൂത്തുകളെല്ലാം സാധാരണ നിലയിലായി. ഉച്ചകഴിഞ്ഞായിരുന്നു പിന്നത്തെ തിരക്ക്. വെയിൽ താഴ്ന്നതോടെ വോട്ടർമാർ ഉണർന്നു. രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ 40 ആയിരുന്നു പോളിങ് ശതമാനമെങ്കിൽ അവസാന മണിക്കൂറുകളിൽ വൈകിട്ട് 5നു 61% ആയി ഉയർന്നു. ആകെ പോളിങ് ശതമാനം 65.1.
കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ വി.വൈത്തിലിംഗത്തിനാണു മണ്ഡലത്തിൽ മുൻതൂക്കമെങ്കിലും അപ്രതീക്ഷിത വിജയം എൻഡിഎയും പ്രതീക്ഷിക്കുന്നുണ്ട്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായമാണ് എൻഡിഎ സ്ഥാനാർഥി. മുൻ മന്ത്രി ഇ.വത്സരാജ് മാഹി ഗവ.എൽപി സ്കൂളിലും മുൻ എംഎൽഎ വി.രാമചന്ദ്രൻ ഇടയിൽപീടിക ഗാന്ധി മെമ്മോറിയൽ ക്ലബ്ബിലും വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തേണ്ടതു പൗരന്റെ കടമയാണെന്നും തിരഞ്ഞെടുപ്പ്, വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ എന്തെന്നുമെല്ലാം പഠിപ്പിക്കുന്ന പരിപാടിയാണ് സ്വീപ്. ഇതിന്റെ ഭാഗമായി മാഹിയിൽ തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്, ഇലക്ഷൻ റൺ, സൈക്കിൾ റാലി, ഫുട്ബോൾ ടൂർണമെന്റ്, കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചിരുന്നു. ഹരിത മാതൃകാ ബൂത്തും സ്വീപ്പിന്റെ ഭാഗമായി തയാറാക്കിയതാണ്.
കോൺഗ്രസ് വിജയിച്ചുപോരുന്ന മണ്ഡലമെന്ന തരത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണു തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇത്തവണയും കോൺഗ്രസ് വിജയം ആവർത്തിക്കും. എല്ലാ പോളിങ് ബൂത്തുകളും നിയന്ത്രിച്ചതു വനിതകളാണ്. ചരിത്രത്തിന്റെ ഭാഗമാകുകയാണ് അവർ. ആഴ്ചകൾക്കുമുൻപ് മാഹിയിലെ വനിതകളെപ്പറ്റി പി.സി.ജോർജ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ സംസാരിച്ചിരുന്നു. വിഡ്ഢിയായ, കോമാളിയായ പി.സി.ജോർജിനെപ്പോലെയുള്ള രാഷ്ട്രീയ പ്രവർത്തകനോടു ചരിത്രം സംസാരിക്കും. ഇവിടത്തെ സ്ത്രീകളും ജനവും സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.