ജനാധിപത്യ ധ്വംസനം നടക്കുമ്പോഴെല്ലാം ജനം ഉണരും: പിണറായി
Mail This Article
പയ്യന്നൂർ ∙ ജനാധിപത്യ ധ്വംസനം നടക്കുമ്പോഴെല്ലാം രാജ്യത്ത് ജനാധിപത്യ ശക്തികൾ ഉണരാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടർ ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. ആ കാലത്ത് അമിതാധികാരം നേടാൻ ഇന്ദിര ഗാന്ധി 1977ൽ ജനങ്ങളെ സമീപിച്ചു.
അന്ന് ഇന്ദിര ഗാന്ധിയെയും അവരുടെ പാർട്ടിയെയും ജനങ്ങൾ പരാജയപ്പെടുത്തി. അതേ രീതിയിൽ 2004ൽ വാജ്പേയി രണ്ടാം ഊഴത്തിനായി ജനങ്ങളെ സമീപിച്ചപ്പോൾ രാജ്യത്തിന്റെ അപകടം തിരിച്ചറിഞ്ഞ ജനങ്ങൾ ഭൂരിപക്ഷം നൽകിയില്ല. അത് ഇത്തവണയും ആവർത്തിക്കും. കോൺഗ്രസിന് സംഘപരിവാർ മനസ്സാണ്.
കേരളത്തെ കേന്ദ്രം അവഗണിക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധി ഉൾപ്പെട്ട 18 യുഡിഎഫ് എംപിമാർ തയാറായില്ല. കേരളം തകരാനാണ് ബിജെപി ആഗ്രഹിച്ചത്. ആ ആഗ്രഹം തന്നെയാണ് കോൺഗ്രസിനുമുള്ളത്. അവർക്കെല്ലാം ബിജെപിയുടെ മനസ്സാണ്. മതനിരപേക്ഷ മനസ്സ് കോൺഗ്രസിന് നഷ്ടമായി അദ്ദേഹം പറഞ്ഞു. കെ.വി.ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പ്രസംഗിച്ചു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ് എന്നിവർ പങ്കെടുത്തു.