ADVERTISEMENT

കാസർകോട് ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലും ആവേശത്തിരയായി മാറി.  വിജയം ഉറപ്പിച്ച് രാവിലെ മുതൽ തന്നെ നേതാക്കളും പ്രവർത്തകരും ഡിസിസി ഓഫിസിലെത്തിയിരുന്നു. രാവിലെ 8.30 ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ എത്തി.

9.15ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എത്തി. ഉമ തോമസിന്റെ ലീഡ് ഉയരും തോറും ആവേശവുമായി പ്രവർത്തകർ ഓരോരുത്തരായി ഡിസിസിയിൽ തടിച്ചുകൂടി.വ്യക്തമായ ലീഡിലേക്കു കടന്നതോടെ പ്രവർത്തകർ ലഡു വിതരണം തുടങ്ങി. മണ്ഡലത്തിൽ ബെന്നി ബെഹനാന്റെ റെക്കോർഡ് മറികടന്ന് ഭൂരിപക്ഷമെത്തിയപ്പോൾ ആവേശം വാനോളമുയർന്നു. ലീഡ് 25000 കടന്നതോടെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിച്ച് സന്തോഷ പ്രകടനം.

‘യുഡിഎഫ് സിന്ദാബാദ്, ഉമ തോമസ് സിന്ദാബാദ്, അയ്യോ പോയേ പിണറായി പോയേ, അയ്യോ പോയേ എൽഡിഎഫ് പോയേ, ഇല്ല ഇല്ല മരിച്ചിട്ടില്ല പി.ടി.തോമസ് മരിച്ചിട്ടില്ല,’ രാജ്മോഹൻ ഉണ്ണിത്താൻ ഉറക്കെ വിളിച്ചു പറഞ്ഞ മുദ്രാവാക്യങ്ങൾ പ്രവർത്തകർ ആവേശത്തോടെ ഏറ്റുപിടിച്ചു.ശേഷം വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും ആഹ്ലാദപ്രകടനവും നടത്തി. പി.ടി.തോമസിന് ജനങ്ങൾ കൊടുത്ത അംഗീകാരവും ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വോട്ടർമാർ നൽകിയ മറുപടിയുമാണ് യുഡിഎഫിന്റെ വിജയമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാർ, കെ.ഖാലിദ്, എ.വാസുദേവൻ, ജി.നാരായണൻ, ഉമേഷ് അണങ്കൂർ, ബി.എ.ഇസ്മായിൽ, എം.രാജീവൻ നമ്പ്യാർ, ശ്രീജിത്ത് മാടക്കല്ല്, മനാഫ് നുള്ളിപ്പാടി, പുരുഷോത്തമൻ നായർ, ഖാദർ മാന്യ, അർജുനൻ തായലങ്ങാടി, സി.ജെ.ടോണി, ഖാൻ പൈക്ക, ശ്രീധരൻ നായർ, ആർ.പി.രമേശ്‌ ബാബു, ഷാഹിദ് പുളിക്കുന്ന്, അഭിഷേക്, പ്ര്വിഥ്വിരാജ് ഷെട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഉപ്പള, കുമ്പള, പൊയ്നാച്ചി, കാഞ്ഞങ്ങാട് തുടങ്ങി ജില്ലയിലെ പലയിടങ്ങളിലും വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.

ഉമാ തോമസിന്റെ വിജയം: കാഞ്ഞങ്ങാട്ടും മധുരം

തൃക്കാക്കരയിലെ ഉമാ തോമസിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിക്കുന്ന തമ്പാൻ നായരും കുടുംബവും.

കാഞ്ഞങ്ങാട് ∙ തൃക്കാക്കരയിലെ ഉമാ തോമസിന്റെ വിജയം കാഞ്ഞങ്ങാടിനും മധുരമായി. പി.ടി.തോമസ്- ഉമാ തോമസ് ദമ്പതികളുടെ മകൻ ഡോ. വിഷ്ണുവിന്റെ ഭാര്യ ബിന്ദുവിന്റെ വീട്ടിലാണ് തിരഞ്ഞെടുപ്പ് വിജയ മധുരം പങ്കിട്ട് ആഘോഷിച്ചത്. ബളാൽ സ്വദേശി കിഴക്കുംകരയിലെ തമ്പാൻ നായരുടെയും ലിസി തമ്പാന്റെയും മകൾ ഡോ. ബിന്ദുവാണ് വിഷ്ണുവിന്റെ ഭാര്യ. രാവിലെ മുതൽ തന്നെ ടിവിക്ക് മുൻപിലായിരുന്നു തമ്പാൻ നായരും കുടുംബവും. തൃക്കാക്കരയിലെ വിജയത്തിന് ദൈവത്തോട് നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ജനം കൊടുത്ത മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ അർഹിക്കുന്ന വിജയമാണിത്. പി.ടിയുടെ മരണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സൗഭാഗ്യമെന്ന് പറഞ്ഞിരുന്നു. ഒരു മുഖ്യമന്ത്രിയും ഇങ്ങനെ പറയരുത്. ഇദ്ദേഹത്തിനുള്ള മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയത്. ഇ.പി.ജയരാജൻ ഉമയെ യാതൊരു യോഗ്യതയുമില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ചിരുന്നു. യോഗ്യതയുണ്ടോ എന്ന് തെളിയിക്കേണ്ടത് ജനങ്ങളാണെന്ന് തൃക്കാക്കര വിജയത്തിലൂടെ ഉമ കാട്ടി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ വിജയവാർത്ത വന്നതോടെ തമ്പാൻ നായരുടെ ഫോണിലേക്കും അഭിനന്ദന വിളികളെത്തി. ഗൾഫിൽ നിന്ന് പ്രവാസി സംഘടനകളും പ്രതിനിധികളും ബന്ധുക്കളുമാണ് വിളിച്ച് അഭിനന്ദനം അറിയിച്ചത്. മകൾ ഡോ. ബിന്ദു എറണാകുളത്ത് ആണ് ഉള്ളത്. തമ്പാൻ നായരുടെ മക്കളായ വൈകാശി, വരലക്ഷ്മി എന്നിവരും വിജയത്തിൽ ആഹ്ലാദം പങ്കിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com