പോളിങ്ങിന് ചായ മുതൽ ബിരിയാണി വരെ; ഉദ്യോഗസ്ഥരെ വരവേൽക്കാൻ കുടുംബശ്രീ
Mail This Article
കാസർകോട് ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുള്ള ഉദ്യോഗസ്ഥരെ സ്വീകരിക്കാനും ഭക്ഷണമൊരുക്കാനുമുള്ള ചുമതല കുടുംബശ്രീക്ക്. ബൂത്തും പരിസരവും ശുചീകരണം, ജീവനക്കാർക്കുള്ള ഭക്ഷണം നൽകൽ തുടങ്ങിയ ചുമതലകൾ കുടുംബശ്രീക്കാണ്. ജീവനക്കാർക്കും വോട്ടർമാർക്കും ശുദ്ധജലം നൽകണമെന്നു നിർദേശമുണ്ട്.
പോളിങ് സാമഗ്രി ഡിസ്ട്രിബ്യൂഷൻ സെന്റർ, കൗണ്ടിങ് സെന്ററുകൾ എന്നിവിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യാനുള്ള ചുമതല കുടുംബശ്രീക്കാണ്. അവിടെ ഫുഡ് കോർട്ട് ഉണ്ടാകും. ഒരു ബൂത്തിൽ ഒരു കുടുംബശ്രീ പ്രവർത്തകയുടെ സേവനം ഉണ്ടാകുമെന്നും ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ പറഞ്ഞു.
ഉറക്കം മുടങ്ങില്ല, ഉറപ്പ്
വോട്ടെടുപ്പ് ഉദ്യോഗസ്ഥർക്ക് കിടക്കാൻ പായ, വിരി, കൊതുകിനെ കൊല്ലാൻ കോയിൽ, ആവശ്യമായ ഫർണിച്ചർ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കണം. കേടുപാടുകളുള്ള ഫാൻ ഉൾപ്പെടെയുള്ളവ അറ്റകുറ്റപ്പണി ചെയ്യണം.ബൂത്തുകളിലെത്തുന്ന ജീവനക്കാരെ പ്രാദേശിക തലത്തിൽ ലഭ്യമായ പൂ ബൊക്കെ നൽകി സ്വീകരിക്കും.
ഭക്ഷണത്തിന് 360 രൂപ മുതൽ
രാവിലെയും വൈകിട്ടും ചായ, ഉച്ചയ്ക്കും രാത്രിയിലും ഊൺ, ചിക്കൻ ബിരിയാണി, രാവിലെ പ്രാതൽ, 11ന് ചായ, സ്നാക്സ് എന്നിങ്ങനെയാണ് ഭക്ഷണം. എല്ലാം കൂടി 360 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ചിക്കൻ ബിരിയാണി ആണെങ്കിൽ 390 രൂപ. ശുചീകരണ ജോലികൾക്കു കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിലുറപ്പ് കൂലി നൽകും.
ഭക്ഷണനിരക്ക് ഇങ്ങനെ: ഇഡ്ഡലി ഒന്നിനു 12.00, ചായ 12.00, ചപ്പാത്തി, വെജിറ്റേറിയൻ കറി അല്ലെങ്കിൽ മുട്ട കറി 90.00, എണ്ണ പലഹാരം 15.00, ഊൺ ( അച്ചാർ, അവിയൽ, തോരൻ, രസം, സാമ്പാർ, ഫിഷ് കറി, ഫിഷ് ഫ്രൈ) 110.00, ചിക്കൻ സുക്ക 60.00, ചിക്കൻ ബിരിയാണി 145.00, പൊറോട്ട 15.00, നൂൽ പുട്ട് 12.00.