ADVERTISEMENT

കാസർകോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ചൂണ്ടുവിരലിൽ മഷി പുരളാൻ ഇനി കേവലം മണിക്കൂറുകൾ മാത്രം അവശേഷിക്കെ മുന്നണികളുടെ ജയ പരാജയത്തിൽ നിർണായകമാകുന്നത് 4 നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നില. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ നേടുന്ന ലീഡിനെ ആശ്രയിച്ചാണ് യുഡിഎഫിന്റെ വിജയം. അതേസമയം തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നേടുന്ന ലീഡ് എൽഡിഎഫിനും പ്രധാനമാണ്.2019ലെ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം(35421), കാസർകോട്(41223) മണ്ഡലങ്ങളിൽ നിന്നായി നേടിയ 76644 വോട്ടുകളുടെ മേൽക്കൈയാണ് രാജ്മോഹൻ ഉണ്ണിത്താനെ വിജയിപ്പിച്ചത്.

ഉദുമയിൽ നിന്നു 8937 വോട്ടിന്റെ ലീഡ് കഴിഞ്ഞ തവണ ലഭിച്ചെങ്കിലും ഇരു മുന്നണികൾക്കുമൊപ്പം മാറിമറിയുന്ന രീതിയാണ് ഇവിടെ. പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നിന്നു പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാതിരുന്നതാണ് കഴിഞ്ഞ തവണ എൽഡിഎഫിലെ കെ.പി.സതീഷ് ചന്ദ്രനു തിരിച്ചടിയായത്. പയ്യന്നൂരിൽ നിന്നു 26131ഉം കല്യാശ്ശേരിയിൽ നിന്ന് 13694 വോട്ടുകളുമാണ് എൽഡിഎഫിന് ലീഡ് ലഭിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ രണ്ടു മണ്ഡലങ്ങളിൽ നിന്നു മാത്രം എൽഡിഎഫിനു 94173 വോട്ടുകളുടെ ലീഡുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽഡിഎഫിനോടു ചേർന്നു നിൽക്കുന്നവയാണ്.

മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ നിന്നു പരമാവധി ലീഡ് നേടി മറ്റു മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റം പിടിച്ചുനിർത്താനായാൽ വിജയം ആവർത്തിക്കാൻ പറ്റുമെന്നതാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. അതേസമയം മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകളിൽ സിഎഎ പ്രചാരണം വിള്ളലുണ്ടാക്കാൻ സാധിച്ചതായി എൽഡിഎഫ് വിലയിരുത്തുന്നു. ഇതോടൊപ്പം ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളും ഉറപ്പിക്കാൻ കഴിഞ്ഞാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് എൽഡിഎഫ് കരുതുന്നു. 

നിയമസഭയിൽ ഉറച്ച ഇടതുകോട്ടകളാണെങ്കിലും കാഞ്ഞങ്ങാട് 2221ഉം തൃക്കരിപ്പൂരിൽ 1899ഉം വോട്ടുകൾ മാത്രമേ കഴിഞ്ഞ തവണ എൽഡിഎഫിനു ലീഡ് നൽകിയുള്ളൂ എന്നത് ഒരേസമയം യുഡിഎഫിനു പ്രതീക്ഷയും എൽഡിഎഫിനു തലവേദനയും നൽകുന്നു. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി നേടുന്ന വോട്ടുകളും ജയപരാജയങ്ങളെ സ്വാധീനിക്കും. 

12 തവണ ഇടത്, 4 തവണ വലത്
മണ്ഡലം നിലവിൽ വന്നതിന് ശേഷം നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 12 തവണ ഇടതിനൊപ്പവും 4 തവണ മാത്രം വലതിനൊപ്പവും നിന്ന മണ്ഡലമാണ് കാസർകോട്.  ബിജെപി ആവട്ടെ ഓരോ തവണയും അവരുടെ വോട്ട് വിഹിതം വർധിപ്പിക്കുന്ന കാഴ്ചയും കാണാം. 1989നു ശേഷം യുഡിഎഫിന് ബാലി കേറാമലയായ കാസർകോട് കഴിഞ്ഞ തവണ അട്ടിമറി വിജയത്തിലൂടെയാണ് ഉണ്ണിത്താൻ യുഡിഎഫിന് വേണ്ടി സ്വന്തമാക്കിയത്.

പ്രചാരണ വിഷയമായ കാര്യങ്ങൾ
എംപി എന്ന നിലയിൽ ഉണ്ണിത്താന്റെ ജനകീയ ഇടപെടൽ, കേന്ദ്രത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂ എന്നത്, ക്ഷേമപെൻഷൻ മുടങ്ങിയത്, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ എന്നിവയാണ് യുഡിഎഫ് മുഖ്യമായും പ്രചാരണ ആയുധമാക്കിയത്.

സിഎഎ വിഷയത്തിൽ ഊന്നിയായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം.  സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികളും സാമ്പത്തിക പ്രതിസന്ധിക്കു കാരണമായ കേന്ദ്രസർക്കാരിന്റെ നടപടികളും ഇടതു മുന്നണി പ്രചാരണത്തിൽ വിഷയമാക്കി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞാണ് എൻഡിഎ പ്രചാരണം നയിച്ചത്. 

യുഡിഎഫ് 
അടുത്തിടെ വന്ന സർവേ ഫലങ്ങളെല്ലാം യുഡിഎഫിന് അനുകൂലമായ വിജയം പ്രഖ്യാപിക്കുമ്പോൾ ഇത്തവണയും കളത്തിൽ ഇറങ്ങിയ രാജ്മോഹൻ ഉണ്ണിത്താൻ‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനത്തിലൂടെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉണ്ടാക്കിയ ബന്ധങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങളും വോട്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.

എൽഡിഎഫ്
എന്നാൽ സർവേ ഫലങ്ങളിലെ തിരിച്ചടി വക വയ്ക്കാതെ പൂർണമായ ആത്മ വിശ്വാസത്തിലാണ്  ഇടത് മുന്നണി.  കഴിഞ്ഞ തവണത്തെ വീഴ്ച  ആവർത്തിക്കാതിരിക്കാനുള്ളതാണ് ശ്രമം. സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ കളത്തിൽ ഇറക്കിയത് മണ്ഡലം തിരിച്ച് പിടിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ്. ഇത്തവണ മണ്ഡലത്തിൽ അധികമായി വന്ന കന്നി വോട്ടുകളിലാണ് ഇടതിന്റെ പ്രതീക്ഷ.

കഴിഞ്ഞ തവണ യുഡിഎഫിന്റെ പ്രചാരണ വിഷയമായ ശബരിമലയും രാഹുൽ ഗാന്ധിയുടെ വരവും പെരിയയിലെ കൊലപാതകവും ഇത്തവണ ഇല്ലാത്തതും പൗരത്വ ബില്ലിനെതിരെ ഇടത് പാർട്ടികൾ സ്വീകരിച്ച അടിയുറച്ച നിലപാടും തങ്ങൾക്ക് ഗുണകരമാവും എന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വത്തിന്. 

ബിജെപി 
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ നേടിയ 176049 വോട്ടുകളാണ് ബിജെപിയുടെ മികച്ച പ്രകടനം. ബിജെപി ഇത്തവണ അശ്വിനി എന്ന വനിത പോരാളിയെയാണ് രംഗത്തിറക്കിയത്. നരേന്ദ്ര മോദിക്കുള്ള വോട്ടാണ് എൻഡിഎ കാസർകോട്ടെ വോട്ടർമാരോട്  ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com