ADVERTISEMENT

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. ക‍ൃഷ്ണകുമാറിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ പിന്നിലെ ഗ്ലാസിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ ഇങ്ങനെ വായിക്കാം – ‘കൊല്ലം അഞ്ചു കൊല്ലം തരണം’. കൊല്ലത്തു നിന്നു വോട്ടു തരണം എന്നാണ് സ്ഥാനാർഥിയുടെ അഭ്യർഥന.  പുനലൂർ നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി പുനലൂർ നഗരസഭ, കരവാളൂർ, തെന്മല പഞ്ചായത്തുകൾ തുടങ്ങിയ ഇടങ്ങളിലൂടെയായിരുന്നു ഇന്നലെ പര്യടനം. ഉച്ചയ്ക്ക് ഒരു മണിയോടെ തെന്മലയിൽ എത്തിച്ചേരാൻ പദ്ധതിയിട്ടു. രാവിലെ ഒൻപതിന് പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും പര്യടനം തുടങ്ങിയത് പത്തരയ്ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാരന്റിയിൽ ചെറിയൊരു പ്രസംഗം. 

റബർ മരങ്ങൾ തണൽ‌ വീഴ്ത്തിയ ഇടവഴികളിലൂടെ പരവട്ടത്ത് എത്തി. അവിടെ എത്തിയവരോടു കുശലം പറഞ്ഞ്, വോട്ടുറപ്പിച്ച് വീണ്ടും തുറന്ന വാഹനത്തിലേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ആ വാഹനത്തിന് എന്തോ തകരാറ്. പിന്നീടു യാത്ര ഇന്നോവയിൽ. മുൻ സീറ്റിലിരുന്ന് വഴിയോരത്ത് കാത്തു നിന്നവരെ അഭിവാദ്യം ചെയ്ത് മുന്നോട്ട്. ‘നാടറിയുന്ന, നാടിനെ അറിയുന്ന, നാടിന്റെ സ്പന്ദനങ്ങൾ അറിയുന്ന, കൃഷ്ണകുമാർ ജി, ഈ വാഹനത്തിനു തൊട്ടുപിന്നാലെ എത്തുന്നു’ – ഉച്ചഭാഷിണിയിലെ ശബ്ദം കേട്ടവർ വീടിന്റെ പൂമുഖത്തേക്ക് എത്തി. എല്ലാവരെയും കൈവീശി കാട്ടി വീണ്ടും മുന്നോട്ട്.... ചാറ്റൽ മഴയിൽ അൽപം കുതിർന്ന് കേളങ്കാവിൽ എത്തി. അമ്പലമുറ്റത്ത് നിന്നവരോട് കാറിൽ നിന്നിറങ്ങി സംസാരിച്ചു. ‘എന്താ മുഖത്തൊരു സന്തോഷമില്ലാത്തത്... ? എന്ന ചോദ്യത്തോടെയായിരുന്നു സംസാരം തുടങ്ങിയത്. ‘നമ്മൾ‌ ജയിക്കും. 

സ്ഥാനാർഥിക്കൊപ്പം 
പാർട്ടിക്ക് ജയിക്കാൻ അനന്തമായ സാധ്യതകളുള്ള  മണ്ഡലമാണു കൊല്ലം. ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മൂന്നാം തവണ ഭരണത്തിൽ എത്തുന്നത് മോദിയാകുമെന്ന് കൊച്ചു കുട്ടികൾക്കു വരെ അറിയാം. മോദിയുടെ പ്രതിനിധിയായി മത്സരിക്കുന്ന കൃഷ്ണകുമാറിനെ വിജയിപ്പിക്കണം’ – ഇത്രയും പറഞ്ഞ് ഇറങ്ങി റോഡിലൂടെ അൽപം ദൂരം മുന്നോട്ടു നടന്നു. സമീപത്ത് കാത്തു നിന്നവർക്ക് ഹസ്തദാനം നൽകി വോട്ട് അഭ്യർഥിച്ച് വീണ്ടും കാറിലേക്ക് കയറി. പൊയ്കമുക്ക് േമഖലയിലെ റബർതോട്ടങ്ങളിലൂടെ മുന്നോട്ടു പോകുമ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ പണിയെടുക്കുന്നത് കണ്ടത്. സ്ഥാനാർഥി എത്തുന്നുവെന്ന അനൗൺസ്മെന്റിൽ എല്ലാവരും തല ഉയർത്തിയപ്പോൾ വാഹനം നിർത്തി കൃഷ്ണകുമാർ തൊഴിലുറപ്പ് വനിതകളുടെ അടുത്തെത്തി.

തൊഴിലുറപ്പ് ആരുടെ വകയെന്നതിൽ നിന്നായിരുന്നു സംഭാഷണം തുടങ്ങിയത്. ‘തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം നൽകുന്നത് കേന്ദ്ര സർക്കാരാണ്. അടുത്തിടെ പ്രതിദിന വേതനം വർധിപ്പിച്ചില്ലേ? അതു കേന്ദ്രത്തിന്റെ വകയാണ്’. പിന്നീട് പറഞ്ഞത് സ്ത്രീ ശാക്തീകരണത്തെ കുറിച്ച്. ‘അഞ്ചു സ്ത്രീകൾക്കൊപ്പം കഴിയുന്നയാളാണ് (ഭാര്യയും 4 പെൺമക്കളും) ഞാൻ എന്നു തുടങ്ങി, വനിതകളുടെ സാമ്പത്തിക, സാമൂഹിക സ്വാതന്ത്ര്യം ഏറ്റവും അനിവാര്യമാണെന്നും പറഞ്ഞു. തന്റെ നേതാവ് നരേന്ദ്ര മോദിയും താനും അഴിമതിക്കാരല്ലെന്നു പറഞ്ഞു നിർത്തിയപ്പോൾ സ്ത്രീ പക്ഷത്തു നിന്നൊരു ശബ്ദം. ‘അഴിമതിയില്ലെന്നു പറഞ്ഞാലും സിനിമയിൽ ഒരു അഴിമതി നടത്തിയില്ലേ ?’

ഏതോ ചാനലിൽ സംപ്രേഷണം ചെയ്ത സിനിമയിലെ സീനുമായി ബന്ധപ്പെട്ട കുസൃതിച്ചോദ്യം എല്ലാവരെയും പൊട്ടിച്ചിരിയിലേക്ക് നയിച്ചു. ചോദിച്ചയാളെ  കെട്ടിപ്പിടിച്ച് ‘എനിക്ക് എതിരെ അഴിമതി ആരോപണം ആദ്യമായി ഉന്നയിച്ച ആൾ എന്നും വിളിച്ചു. കരവാളൂരിൽ മാർക്കറ്റ് ജംക്‌ഷനിലെ പ്രസംഗത്തിൽ രാഷ്ട്രീയം മേമ്പൊടിയായി ചേർത്തു. ‘ ഭരണത്തിൽ വരാൻ പോകുന്നത് നരേന്ദ്ര മോദിയുടെ സർക്കാരാണ്. വരും തലമുറയ്ക്ക് നന്മവേണമെങ്കിൽ താമര അടയാളത്തിൽ വോട്ടു ചെയ്യണമെന്ന് ഓരോ വീട്ടിലും കയറി പറയണം. മോദിയുടെ പദ്ധതികൾ അതേ അളവിൽ, അതേ വേഗത്തിൽ കൊല്ലത്തും എത്തിക്കും എന്ന ഉറപ്പു തരുന്നു – കൂടി നിന്നവർ കയ്യടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com