മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളരുത്, പ്ലീസ്..
Mail This Article
തലയോലപ്പറമ്പ് ∙ മൂവാറ്റുപുഴയാറ്റിലേക്കു മാലിന്യം തള്ളുന്നതു തീരവാസികളെ ദുരിതത്തിലാക്കുന്നു. മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കിൽ കെട്ടി ആറ്റിൽ നിക്ഷേപിക്കുന്നതു പതിവായി. വേനൽ കടുത്തു ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടതോടെ മൂവാറ്റുപുഴയാറിന്റെ ഇരുവശങ്ങളിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മൂവാറ്റുപുഴയാറിനെയാണ് ആശ്രയിക്കുന്നത്. ഒഴുകിയെത്തുന്ന മാലിന്യം കുളിക്കടവുകളിലും മറ്റും അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നതിനാൽ കടവുകൾ പലതും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.
രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ മാലിന്യം വാഹനങ്ങളിൽ എത്തിച്ച് വെട്ടിക്കാട്ടുമുക്ക്, പൊട്ടൻചിറ എന്നീ പാലങ്ങളിൽ നിന്നും ആറ്റിൽ തള്ളുന്നത് പതിവായെന്ന് നാട്ടുകാർ ആരോപിച്ചു. ആരെങ്കിലും കണ്ടാൽ പെട്ടെന്നു പിടികൂടാതിരിക്കാൻ നമ്പർപ്ലേറ്റ് ഉൾപ്പെടെ മറച്ചുവച്ച വാഹനത്തിലാണ് മാലിന്യവുമായി എത്തുന്നത്. ഇത്തരക്കാർക്കെതിരെ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.