ളാലം തോട്ടിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം
Mail This Article
പാലാ ∙ ളാലം തോട്ടിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം. മാർക്കറ്റ് ജംക്‌ഷൻ മുതൽ ടൗൺ ബസ് സ്റ്റാൻഡിനോട് ചേരുന്ന ഭാഗം വരെയുള്ള ഭാഗത്താണ് മാലിന്യം വൻതോതിൽ അടിഞ്ഞു കൂടുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ മാലിന്യങ്ങൾ ളാലം തോട്ടിലേക്കു തള്ളുന്നതാണ് ദുർഗന്ധം വമിക്കാൻ കാരണം. നഗരസഭ ഓഫിസിനു സമീപത്തുള്ള ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ഇവിടെ പാലത്തിനടിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളടക്കമാണ് നിറഞ്ഞു കിടക്കുന്നത്. തെർമോക്കോളും കുപ്പികളും ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ കൂടി പെയ്തതോടെ ജലനിരപ്പ് ഉയർന്നിരുന്നു. അടിഞ്ഞു കൂടിയ മാലിന്യങ്ങൾ മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുകയാണ്. ളാലം ജംക്‌ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള ഭാഗത്ത് നിന്ന് മാലിന്യം ആറ്റിലേക്കു തള്ളുന്നുണ്ട്. വേനലിൽ വെള്ളമൊഴുക്ക് നിലച്ചപ്പോൾ വെള്ളം കൊഴുത്ത് കറുത്ത നിറത്തിലുമായി. ളാലം തോട് മീനച്ചിലാറിനോട് ചേരുന്ന ഭാഗത്ത് വലിയ പാലത്തിനു അടിയിലുള്ള തടയണയിലെ വെള്ളമാണ് ജലഅതോറിറ്റി കുടിവെള്ളത്തിനായി പമ്പിങ് നടത്തുന്നത്. ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പദ്ധതി ഫലപ്രദമല്ല.