ADVERTISEMENT

കോഴിക്കോട് ∙ കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. കൊയ്ത്തിനു പാകമായ 250 ഹെക്ടറോളം നെൽക്കൃഷി മാത്രം നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. ചേളന്നൂർ, കക്കോടി, കൂരാച്ചുണ്ട്, കൂട്ടാലിട, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി, പെരുവയൽ, മാവൂർ, ചാത്തമംഗലം തുടങ്ങിയ  പഞ്ചായത്തുകളിലാണ്  കൃഷിനാശം കൂടുതൽ.

ജില്ലയിൽ പല ഭാഗത്തും കുലച്ചതും കുലയ്ക്കാറായതുമായ വാഴകൾ നിലം പൊത്തി. ചില സ്ഥലങ്ങളിൽ മൂന്നും നാലും ദിവസം ശക്തമായ മഴ പെയ്തതോടെ വാഴത്തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്നു കൃഷി നശിച്ചു. നെല്ല് കൊയ്തു കഴിഞ്ഞ ശേഷം ആരംഭിച്ച പച്ചക്കറിക്കൃഷി വെള്ളം കെട്ടിനിന്ന് പൂർണമായും ചീഞ്ഞുപോകുകയാണ്. ശൈത്യകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് തുടങ്ങിയവയും നശിച്ചവയിൽപെടുന്നു.

മാവ്, കശുമാവ്, പ്ലാവ് തുടങ്ങിയവ പൂത്തുവരുന്ന സമയമാണ്. ശക്തമായ മഴയിൽ അവയും കൊഴിഞ്ഞുവീണു. കുരുമുളക്, അടയ്ക്ക, കപ്പ തുടങ്ങിയവയെയും മഴ ബാധിച്ചുണ്ട്.  ചേളന്നൂർ ഇച്ചന്നൂരിൽ 15 ഏക്കറോളം സ്ഥലത്ത് നെൽക്കൃഷി നശിച്ചു. കുമാരസ്വാമി– ചെലപ്രം റോഡിൽ കൊളോടിനിലം വയലിലെ നെൽക്കൃഷി നശിച്ചു.

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന്, മുരിങ്ങംപുറായ് ഭാഗങ്ങളിൽ വയലുകളിൽ മഴവെള്ളം കെട്ടിനിന്നാണ് കൃഷി നശിച്ചത്. ചെരണ്ടത്തൂർ ചിറയിൽ മഴ വെള്ളം കെട്ടി നിന്ന് 100 ഏക്കറോളം ഞാറു നശിക്കാൻ പാകത്തിലാണ്. പുതിയായി കൃഷി ഇറക്കാൻ കാത്തിരിക്കുന്നവരും പ്രതിസന്ധിയിലായി. തിരുവമ്പാടിയിലെ മറിയപ്പുറം ഭാഗത്ത് വീശിയടിച്ച കാറ്റിൽ പിച്ചൻ സെയ്തലവി, മുഹമ്മദ് പുറമഠത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള നൂറ്റിയൻപതോളം കുലച്ച നേന്ത്രവാഴകൾ നശിച്ചു. 

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഇവർ തിരുവമ്പാടി സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൃഷി ചെയ്ത മുന്നോറോളം മരച്ചീനിയും കാറ്റിൽ നശിച്ചു.  ബാലുശ്ശേരി കോട്ടനട, നന്മണ്ട പാടശേഖരങ്ങളിൽ വിളവെടുക്കാറായ നെൽക്കൃഷി വെള്ളത്തിലാണ്. മുക്കത്തെ കച്ചേരി, കാഞ്ഞിരമൂഴി, നെല്ലിക്കാപ്പൊയിൽ, അഗസ്ത്യൻമൂഴി വാർഡുകളലും മഴയിൽ വാഴക്കൃഷി നശിച്ചു.

മഴയിൽ നെൽക്കൃഷി വെള്ളത്തിൽ
നടുവണ്ണൂർ ∙ കാലം തെറ്റി പെയ്ത മഴ ചതിച്ചു, ഏക്കർ കണക്കിന് പാടത്തെ നെൽക്കൃഷി വെള്ളത്തിലായി. ചെറുക്കാട് കാരയാട്ട് പാടശേഖരത്തിലെ സി.കെ.വിജയൻ, സി.കെ.രാജൻ, ഒ.ടി കേളപ്പൻ, നെല്ല്യാങ്കണ്ടി കുഞ്ഞിരാമൻ, നെല്ല്യാങ്കണ്ടി സുരേന്ദ്രൻ, നൂപുരയിൽ രാജൻ എന്നിവരുടെ നെൽക്കൃഷിയാണ് വെള്ളം കയറി നശിച്ചത്. 

നരയംകുളം ഇല്ലത്ത് താഴെ പാടശേഖരത്തിൽ ചെന്നാട്ടുകുഴി പ്രഭാകരൻ നായർ,  വരപ്പുറത്തു തഴെ വയലിൽ തച്ചറോത്ത് കുഞ്ഞിമൊയ്തി, എരഞ്ഞോളി താഴെ പാടശേഖരത്തിൽ ചെന്നാട്ടുകുഴി ബാലൻ‌ നായർ, കണ്ണിപ്പൊയിൽ മോഹനൻ, രാധാകൃഷ്ണൻ നായർ, കൽപ്പകശ്ശേരി ജയരാജൻ എന്നിവരുടെ നെൽക്കൃഷിയും വെള്ളം കയറി നശിച്ചു.

മഴ: ചെരണ്ടത്തൂർ ചിറയിലെ നെൽക്കൃഷി പ്രതിസന്ധിയിൽ
വടകര∙ മഴ ശക്തമായതോടെ ചെരണ്ടത്തൂർ ചിറയിലെ നെൽക്കൃഷി പ്രതിസന്ധിയിലായി. കൃഷിസ്ഥലങ്ങളിൽ വെള്ളം കയറിയതാണ് പ്രശ്നം.‌‍‌ ഇതോടെ ഞാറ് നടാനിരിക്കുന്നവരും ആശങ്കയിലായി. കഴിഞ്ഞ മാസം അവസാനമാണ് ചിറയിലെ 100 ഏക്കറിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി തുടങ്ങിയത്.

പറിച്ചു നടേണ്ട ഞാറ് വെള്ളത്തിൽ മുങ്ങി. മഴ തുടരുന്നതു കൊണ്ട് പുതുതായി ഞാറ് നടാൻ കഴിയുന്നുമില്ല. നടുത്തോടിലും വെള്ളം നിറഞ്ഞു കിടക്കുന്നു. ഇത് ചങ്ങരോത്ത് താഴ തോട് വഴി ഒഴുക്കി വിടുന്ന ഭാഗം ഉപ്പുവെള്ളം തിരികെ കയറുന്നതു കൊണ്ട് ബണ്ട് കെട്ടി അടച്ചിരിക്കുകയാണ്. നിലവിൽ ഒരു മോട്ടർ കൊണ്ട് വെള്ളം ഒഴുക്കി വിടുന്നുണ്ട്. മറ്റൊരു മോട്ടർ തകരാറിലാണ്. രണ്ടു മോട്ടർ ഉപയോഗിച്ചാൽ മാത്രമേ പ്രശ്നത്തിന് അൽപമെങ്കിലും പരിഹാരം കാണാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com